'സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം': സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷത്തിനെതിരെ പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലാണ് പ്രതികരണം
തിരുവനന്തപരം: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിൽ സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പ്രതികരിച്ചു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം , ക്ഷേമ പെൻഷൻ തുടങ്ങിയ വിഷയങ്ങളിലെ മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ടാണ് സതീശന്റെ പ്രതികരണം. ശബരിമലയിലെ സ്വർണം കട്ടവരെ മുഖ്യമന്ത്രി ചേർത്ത് പിടിക്കുന്നുവെന്നും വിമർശനം. രാഹുൽ മാങ്കുട്ടത്തിന്റെ കേസിൽ ആരും സ്വീകരിച്ചിട്ടില്ലാത്ത നടപടി കോൺഗ്രസ് സ്വീകരിച്ചെന്നും സതീശൻ എഫ്ബി പോസ്റ്റിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പൂർവ്വകാല ചരിത്രം മറക്കരുതെന്നും വി.ഡി സതീശൻ. രാഹുൽ മാങ്കുട്ടത്തിന്റെ കേസിൽ ആരും സ്വീകരിച്ചിട്ടില്ലാത്ത നടപടി കോൺഗ്രസ് സ്വീകരിച്ചു. ആദ്യ പിണറായി മന്ത്രിസഭയിലെ രണ്ടുപേർ കാട്ടിയ വിക്രിയകൾ മുഖ്യമന്ത്രി മറന്നോവെന്നും ചോദ്യം.
ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേ. മുൻ എംഎൽഎ ആയിരുന്ന സംവിധായകനെതിരെ ലഭിച്ച പരാതി എത്ര ദിവസം പൂഴ്ത്തി വച്ചു. പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്താണെന്നും വി.ഡി സതീശൻ ചോദിച്ചു.
വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ഇല്ലെന്ന രാമചന്ദ്രൻ നായർ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയോട് പിണറായി മാപ്പ് പറയുമോ. തുരങ്കപാതയെ താൻ എതിർത്തിട്ടില്ല. പാരിസ്ഥിതിക പഠനം നടത്താത്തത് ആണ് എതിർത്തത്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാതെ തീരദേശ ഹൈവേ നടപ്പിലാക്കുന്നതിനെയാണ് താനെതിർത്തത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ക്ഷേമ പെൻഷൻ, മാസങ്ങളോളം മുടങ്ങിയ പെൻഷൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നൽകുന്നതിനെയാണ് വിമർശിച്ചത്. ദേശീയപാത മരണക്കെണിയായിട്ടും എന്താണ് കേന്ദ്രസർക്കാരിനെ വിമർശിക്കാത്തതെന്നും ചോദ്യം.