പെരിയ കൊലപാതകം; പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം കെട്ടുകഥ പൊളിഞ്ഞു; തീവ്രവാദ സംഘത്തിനുമപ്പുറമാണ് അവരുടെ പ്രവർത്തനം: വിഡി സതീശൻ

വല്ലവരുടെയും മക്കളുടെ ചോര കുടിച്ചു ചീർത്ത സംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു

Update: 2021-12-02 16:46 GMT
Advertising

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം കെട്ടുകഥ പൊളിഞ്ഞുവെന്നും തീവ്രവാദ സംഘത്തിനുമപ്പുറമാണ് അവരുടെ പ്രവർത്തനമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ''രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് അവർ പറയുന്നതാണ്. എന്നാൽ കൊലയാളി സംഘങ്ങൾക്ക് എല്ലാ പിന്തുണയും കൊടുക്കുന്നതാണ് സിപിഎം രീതി. ലോകത്തെ കുപ്രസിദ്ധ തീവ്രവാദ സംഘടനകളേക്കാൾ ക്രൂരമായി കൊലപാതകം നടത്തുന്നവരാണ് സി.പിഎം. ഇരകളെ കണ്ടെത്തുക, കൊലപാതകം നടത്തുന്നവരെ കണ്ടെത്തുക, അവർക്ക് ആയുധം നൽകുക, വാഹനം നൽകുക, കൃത്യം നടത്തിയ ശേഷം അവരെ ഒളിപ്പിക്കുക, ഡമ്മി പ്രതികളെ ഹാജരാക്കുക, അധികാരത്തിലിരിക്കുമ്പോൾ കേസ് ദുർബലപ്പെടുത്തുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക. ഇങ്ങനെ കൊലപാതകം നടത്തുന്ന സംഘടന ലോകത്തെവിടെയുമില്ല'' വിഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് നേരത്തെ ഉന്നയിച്ച കാര്യങ്ങൾ സത്യമെന്നു തെളിഞ്ഞുവെന്നും പാർട്ടി അറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വല്ലവരുടെയും മക്കളുടെ ചോര കുടിച്ചു ചീർത്ത സംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം തങ്ങൾ അവസാനം വരെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയിലെ ബിജെപി റാലിയിലെ പ്രകോപന മുദ്രാവാക്യം അപലപനീയമാണെന്നും അവിടെ കൊലപാതകം നടത്തിയ സിപിഎമ്മിനെ വിമർശിക്കണ്ടതിനു പകരം എന്തിനാണ് ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് സമരം നടത്തുന്നതിനോട് കോൺഗ്രസ് യോജിക്കാറില്ലെന്നും പള്ളികളിൽ സമരം നടത്തുന്നതിന്ക്കുറിച്ച് കോൺഗ്രസ് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News