സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റം: ഇ.പി ജയരാജൻ

സ്വകാര്യ സർവകലശാല വിഷയത്തിൽ എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ

Update: 2025-02-13 09:00 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. പണ്ട് ഭൂമി പരന്നാതാണെന്ന് പഠിച്ചിരുന്നു. ഇപ്പോൾ ഭൂമിക്ക് അണ്ഡാകൃതിയാണെന്നാണ് പഠിക്കുന്നത്. അതു പോലൊരു മാറ്റമാണ് സർക്കാർ നിലപാടെന്നും ഇ.പിയുടെ ന്യായീകരണം. സ്വകാര്യ സർവകലശാല വിഷയത്തിൽ എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് നേരത്തെ മന്ത്രിസഭാ അനുമതി നൽകിയിരുന്നു. കേരളത്തിൽ വിദേശ, സ്വകാര്യ സർവകലാശാലകൾ ആകാമെന്ന നിലപാട് സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുകയും, ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള നീക്കങ്ങൾ മുന്നോട്ട് പോയത്.

സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് അധികാരം ഉണ്ടാകും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തിയാൽ നോട്ടീസ് നൽകി അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം ഉണ്ടാകും.ഈ സമ്മേളന കാലയളവിൽ തന്നെ സ്വകാര്യ സർവകലാശാല ബിൽ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. അടുത്തമാസം മൂന്നാം തീയതി ബിൽ നിയമസഭയിൽ വെക്കാനാണ് സർക്കാർ തീരുമാനം. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News