കെ.എം ഷാജി വേട്ടയുടെ ജാള്യത കണക്കിലെടുത്ത് ഹീനകൃത്യത്തില്‍ നിന്ന് പിണറായി പിന്‍മാറണം: എം.കെ മുനീര്‍

വിജിലന്‍സിനെയും ഇ.ഡിയെയും ഉപയോഗിച്ച് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു പഴുതുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഷാജിയുടെ രാഷ്ട്രീയ സത്യസന്ധതയുടെ വിജയം കൂടിയാണ്.

Update: 2023-06-20 15:32 GMT
Advertising

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ വേട്ടയാടിയത് ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നു തരിപ്പണമായ ജാള്യത കണക്കിലെടുത്ത് പിണറായി വിജയന്‍ ഇനിയെങ്കിലും ഇത്ര ഹീനമായ ചെയ്തികള്‍ അവസാനിപ്പിക്കണമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ.

വിജിലന്‍സിനെയും ഇ.ഡിയെയും ഉപയോഗിച്ച് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു പഴുതുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഷാജിയുടെ രാഷ്ട്രീയ സത്യസന്ധതയുടെ വിജയം കൂടിയാണ്.

തെരഞ്ഞെടുപ്പില്‍ തോൽപിക്കുന്നവര്‍ക്കെതിരെയും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും സി.പി.എം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. പൊലീസ് കേസുകള്‍ക്ക് പുറമെ സോഷ്യല്‍മീഡിയ ലിഞ്ചിങ്ങും ഷാജിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു തരിമ്പ് പോലും പതറാതെ വിമര്‍ശനങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി കൊടുക്കുകയാണ് ഷാജി ചെയ്തത്.

കെ.എം ഷാജിയുടെ പേരില്‍ ഇ.ഡി കെട്ടിച്ചമച്ച ഓരോ കേസുകളിലും സര്‍ക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹര‌ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ച് കള്ളക്കേസുകളുണ്ടാക്കി വേട്ടയാടാമെന്നും അതിലൂടെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാം എന്നുമുള്ള മോദി സ്റ്റൈല്‍ ആക്രമണം ഏതായാലും ഷാജിയുടെ കാര്യത്തില്‍ വിലപ്പോയില്ല.

'എന്റെ പേരില്‍ ഒരു മുസ്‌ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല' എന്ന ഷാജിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാന്‍ ആരോപണ വിധേയരായ ഏതെങ്കിലും സി.പി.എം നേതാക്കള്‍ക്ക് കഴിയുമോ എന്നും എം.കെ മുനീര്‍ ചോദിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News