എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പോയത് കലക്ടർ ക്ഷണിച്ചെന്ന വാദത്തിലുറച്ച് പി.പി ദിവ്യ; മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു

അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗം. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യ കോടതിയിൽ

Update: 2024-10-24 08:20 GMT
Editor : rishad | By : Web Desk

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കലക്ടർ അരുൺ കെ വിജയനെന്ന് പി.പി ദിവ്യ കോടതിയിൽ.

അനൗപചാരികമായിരുന്നു ക്ഷണം, അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗം. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യ കോടതിയിൽ പറഞ്ഞു.

പ്രസംഗത്തിന് ശേഷം നവീൻ ബാബുവിന് തന്നെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റങ്കിൽ പരാതി നൽകാമായിരുന്നു  ഇതൊന്നും ചെയ്തിട്ടില്ല. സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ നൽകിയതെന്നും ദിവ്യ തലശ്ശേരി കോടതിയിൽ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.

Advertising
Advertising

പി.പി ദിവ്യയ്ക്ക് വേണ്ടി അഡ്വ.കെ വിശ്വനാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. ജഡ്ജ് നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്.

ദിവ്യ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊതുപ്രവർത്തകയെന്നും, ആരോപണം ഉയർന്നപ്പോൾ സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി എന്നും  അഭിഭാഷകൻ വാദിച്ചു. സദുദേശ്യപരമായിരുന്നു ദിവ്യയുടെ പരമാർശം. മാതൃകാപരമായിരുന്നു ദിവ്യയുടെ പൊതുപ്രവർത്തനം, ഒമ്പത് വർഷമായി ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദിവ്യ നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്. സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും അഴിമതിക്കെതിരായ പ്രവർത്തനം ഉത്തരവാദിത്തമെന്നും കോടതിയിൽ വാദിച്ചു.

അതേസമയം പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷന്‍ രംഗത്ത് എത്തി. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു. വാദം തുടരുന്നതിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികൾ തുടരും.

Updating...

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News