ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം; താൻ പറഞ്ഞ വിഷയങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നുവെന്ന് പി.വി അൻവർ
ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ച് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാം എന്ന നില ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുമെന്നും അൻവർ പറഞ്ഞു.
മലപ്പുറം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥർ രഹസ്യ യോഗം ചേർന്നതിൽ പ്രതികരിച്ച് പി.വി അൻവർ. യോഗത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും സർക്കാർ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കി. പി.വി അൻവറിനെ സഹായിച്ചു എന്ന് ആരോപിച്ച് ഒരു ഡിവൈഎസ്പിയെയും സാധുക്കളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്ത സർക്കാർ ആർഎസ്എസിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന ഈ നിലപാട് നൽകുന്ന സന്ദേശം എന്താണെന്ന് അൻവർ ചോദിച്ചു.
താൻ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ കൂടുതൽ കൃത്യതയും വ്യക്തതയും കൈവരികയാണ്. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹോസബല്ലയെ സന്ദർശിച്ച സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ എടുക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ പരാജയം ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ച് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാം എന്ന നില ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുമെന്നും അൻവർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാഷ്ട്രീയ അടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ച്, സംസ്ഥാനത്തെ ജയിലുകളിലെ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോർട്ടിൽ നടന്നത്രേ. “ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളർന്നുകൊണ്ടിരിക്കും” എന്ന അടിക്കുറിപ്പോടെ ചിലർ ചിത്രം വാട്സാപ് സ്റ്റാറ്റസും ഇട്ടു. രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണം നടത്താതെ ‘സാധാരണ’ സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി.
പി വി അൻവറിനെ സഹായിച്ചു എന്ന് ആരോപിച്ച് ഒരു ഡിവൈഎസ്പിയെയും സാധുക്കളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്ത സർക്കാർ ആർഎസ്എസിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന ഈ നിലപാട് നൽകുന്ന സന്ദേശം എന്താണ്? ഞാൻ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ കൂടുതൽ കൃത്യതയും വ്യക്തതയും കൈവരികയാണ്.
എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹോസബല്ലയെ സന്ദർശിച്ച സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ എടുക്കുന്നതിൽ സംസ്ഥാന സർക്കാറിൻ്റെ പരാജയം ഒരു പുതിയ കീഴ് വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്.ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ച് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാം എന്ന നില ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണി സൃഷ്ടിക്കും.