എസ്.എഫ്.ഐ സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാൻ ശ്രമിച്ചതിനല്ല ശബരിയുടെ അറസ്റ്റ്: രാഹുല്‍ മാങ്കൂട്ടത്തില്‍

പിണറായിയെ കരിങ്കൊടി കാണിച്ചാൽ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാഹുല്‍

Update: 2022-07-19 08:14 GMT
Advertising

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരിനാഥന്‍റെ അറസ്റ്റ്  എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാൻ ശ്രമിച്ചതിനല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വർണ്ണക്കടത്ത് കേസിൽ പിണറായിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തതിനാണ്  അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും  പിണറായിയെ കരിങ്കൊടി കാണിച്ചാൽ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാഹുല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. 

 മുഖ്യമന്ത്രിക്കെതിരായ ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധത്തിൽ അല്‍പ്പ നേരം മുമ്പാണ് കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ ശബരീനാഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതിന് പിറകേയാണ് ശബരീനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനെ വധശ്രമമായി ചിത്രീകരിക്കുന്നത് ഭീരുത്വമാണെന്ന് ശബരീനാഥൻ പറഞ്ഞു. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് സാധാരണപോലെയുള്ള ഒരു പ്രതിഷേധമാണ് സംഘടിപ്പിച്ചത്. വടിവാൾ പോയിട്ട് ഒരു പേനപോലും അവരുടെ കയ്യിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടില്ലെന്ന കെപിസിസി പ്രസിഡണ്ടിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ K S ശബരിനാഥന്‍റെ അറസ്റ്റ് പിണറായി പോലീസ് രേഖപ്പെടുത്തി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാൻ ശ്രമിച്ചതിനല്ല.പിന്നെ എന്തിനാണെന്നറിയുമോ? സ്വർണ്ണക്കടത്ത് കേസിൽ പിണറായിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തത്രേ. പിണറായിയെ കരിങ്കൊടി കാണിച്ചാൽ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമല്ലോ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News