Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. നാളെ അന്തിമ വാദം കേട്ട ശേഷമായിരിക്കും വിധി പറയുക. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി നാളെത്തേക്ക് മാറ്റിയത്. ഈ ഘട്ടത്തിൽ വിധി പറയും അറസ്റ്റ് തടയണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും അത് സ്വീകരിച്ചില്ല.
അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺ ഗ്രസിൽ നിന്ന് പുറത്താക്കുന്നത് വൈകും. അത്തരം നടപടികൾ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് മറ്റ് നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യം വാർത്ത വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.
നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോൾ പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്‌തു. അക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അങ്ങനെ രാഹുൽ നിയമസഭയിൽ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് തങ്ങൾ സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.