റിസോർട്ട് വിവാദം; ഇ.പിയെ വിടാതെ പി. ജയരാജൻ
പ്രശ്‌നം പാർട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മറുപടി
തിരുവനന്തപുരം: റിസോർട് വിവാദത്തിൽ ഇ.പി ജയരാജനെതിരായ ആരോപണം വിടാതെ പി ജയരാജൻ. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയെന്ന് ചോദ്യമുയർത്തി. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും വിഷയം പി.ജയരാജൻ ഉന്നയിച്ചു.
അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിൽ നടപടി ആവശ്യമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു. പ്രശ്‌നം പാർട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി നൽകി.
അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് ഇ.പി ജയരാജൻ കണ്ണൂരിൽ വൈദേഹം റിസോർട്ട് പണിതതെന്നായിരുന്നു പി. ജയരാജൻ ഉയർത്തിയ ആരോപണം. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ വിഷയമുയർത്തിയതോടെ പാർട്ടി പ്രതിരോധത്തിലായി.വിവാദങ്ങൾക്കൊടുവിൽ ഷെയർ വിറ്റൊഴിഞ്ഞ് ഇ.പി ജയരാജൻ വിവാദങ്ങളിൽ നിന്ന് തിരിഞ്ഞു നടന്നു.എന്നാൽ വിഷയം വിടാൻ പി. ജയരാജൻ തയ്യാറായില്ല എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലെ അദ്ദേഹത്തിൻറെ പരാമർശങ്ങൾ.
സംസ്ഥാന കമ്മിറ്റിയിൽ താൻ ഉന്നയിച്ച പരാതിയിൽ എന്ത് നടപടി ഉണ്ടായി എന്ന ചോദ്യമാണ് പി. ജയരാജൻ മുന്നോട്ടുവെച്ചത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് നടപടി ആവശ്യപ്പെട്ടത് എന്നും പി. ജയരാജൻ പറഞ്ഞു.പ്രശ്നം പാർട്ടി പരിഗണിക്കും എന്ന മറുപടിയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയത്. പല കാരണങ്ങളാൽ ചർച്ച നീണ്ടു പോയതാണെന്നാണ് എം വി ഗോവിന്ദൻ നൽകിയ വിശദീകരണം.പ്രശ്നം പാർട്ടി വിട്ടിട്ടില്ല എന്ന മറുപടി കൂടി സംസ്ഥാന കമ്മിറ്റിയിൽ എം.വി ഗോവിന്ദൻ നൽകിയിട്ടുണ്ട്.