'എന്തൊരു ആത്മാര്‍ഥത'; തൃശൂരില്‍ കോരിച്ചൊരിയുന്ന മഴത്ത് ടാറിങ്; ഒറ്റപ്പെട്ട സംഭവമെന്ന് മേയർ
മഴയത്ത് ടാറിങ് നടത്തുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു
തൃശൂര്‍:കനത്ത മഴയ്ക്കിടെ റോഡിൽ ടാറിങ് നടത്തി തൃശ്ശൂർ കോർപ്പറേഷൻ. മാരാർ റോഡിലാണ് രാവിലെ ടാറിങ് നടത്തിയത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ ടാറിങ് മതിയാക്കി ജീവനക്കാർ മടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ടാറിങ് നടത്തരുതെന്ന് നിർദേശം നൽകിയിരുന്നതായും തൃശൂര്‍ മേയര്‍ എം.കെ വർഗീസ് മീഡിയവണിനോട് പറഞ്ഞു.
മഴയത്ത് ടാറിങ് നടത്തുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അഭിഭാഷകനായ ഷാജി കോടങ്കണ്ടത്താണ് ജീവനക്കാർ ടാറിങ് നടത്തുന്ന വിഡിയോ പകർത്തിയത്. മഴയത്ത് ടാറിങ് നടത്തുന്നത് കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ ടാറിങ് നിര്‍ത്തിവെച്ച് ജീവനക്കാര്‍ നടത്തിയത്. കുഴികളടക്കുന്ന ജോലികളായിരുന്നു നടത്തിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
റെഡ് അലർട്ട് ഉണ്ടെന്ന് ജീവനക്കാരെ അറിയിച്ചിരുന്നെന്നും ഒരാൾ മാത്രമാണ് ടാറിങ് നടത്തിയതെന്നും ഇത് വെറും ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു തൃശൂര്‍ മേയറുടെ പ്രതികരണം.