തനിക്കെതിരായ കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ട് സൈബി ജോസ് ഹൈക്കോടതിയില്‍

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ കോടതി ഗുരുതര കണ്ടെത്തലുകൾ നടത്തിയിരുന്നു

Update: 2023-02-03 16:19 GMT

കൊച്ചി: തനിക്കെതിരായ കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് നിലനിൽക്കില്ലെന്നാണ് ഹരജിയിലെ പ്രധാന വാദം. ഹർജി തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ കോടതി ഗുരുതര കണ്ടെത്തലുകൾ നടത്തിയിരുന്നു. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്ന്‌ ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.

72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്.

Advertising
Advertising

15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്നാണ് മൊഴി. സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാൾ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകൾ ഉണ്ടെന്നും സൈബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ജഡ്ജിമാരുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്നും അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശിപാർശ ചെയ്യാമെന്ന് ഹൈക്കോർട്ട് വിജിലൻസ് വിഭാഗം മുന്നോട്ട് വെച്ചു.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News