കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന അപകടകരമായ വർഗീയതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ.
'തങ്ങളുടെ ഭരണത്തുടർച്ചക്ക് സാമുദായിക വിഭജനം സൃഷ്‌ടിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗാണ് സിപിഎം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമായിട്ടാണ് സജി ചെറിയാൻ്റെ പ്രസ്താവനയും.
അധികാര സ്ഥാനങ്ങളിലെ മുസ്ലിം പ്രാതിനിധ്യത്തെ പൈശാചികവത്കരിക്കുന്ന സമീപനമാണ് സജി ചെറിയാൻ്റേത്. സാമുദായിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന കേരളീയരെ താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി വിഭജിക്കുന്ന സിപിഎം നിലപാടിനെ ജനം കഴിഞ്ഞ തെരെഞ്ഞെടുപ്പുകളെല്ലാം തള്ളിക്കളഞ്ഞതാണ്. എന്നാൽ, ആ സ്ട്രാറ്റജിയിൽ നിന്ന് പിൻമാറാനല്ല; മറിച്ച് അതേ തന്ത്രം കൂടുതൽ മാരകമായി ആവർത്തിക്കാനാണ് സിപിഎം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും'- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്നമന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന അപകടകരമായ വർഗ്ഗീയതയാണ്.
തങ്ങളുടെ ഭരണത്തുടർച്ചക്ക് സാമുദായിക വിഭജനം സൃഷ്‌ടിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗാണ് സി.പി.എം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.
അതിൻ്റെ ഭാഗമായിട്ടാണ് സജി ചെറിയാൻ്റെ പ്രസ്താവനയും. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മുസ്‌ലിം പേരുകളുള്ളവർ വിജയിക്കുന്ന പ്രദേശങ്ങളെ അപരവൽക്കരിക്കാൻ ശ്രമിച്ച അദ്ദേഹം മന്ത്രി സഭയിൽ ഇരിക്കാൻ യോഗ്യനല്ല. അധികാര സ്ഥാനങ്ങളിലെ മുസ്ലിം പ്രാതിനിധ്യത്തെ പൈശാചികവത്കരിക്കുന്ന സമീപനമാണ് സജി ചെറിയാൻ്റെത്. അധികാര സ്ഥാനങ്ങളിലും ഉദ്യോഗ രംഗങ്ങളിലും ഇനിയും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത മുസ്ലിം സമുദായത്തിൻ്റെ പരിശ്രമങ്ങളെ രാക്ഷസവത്കരിച്ച് ഇല്ലാതാക്കാനുള്ള അജണ്ടയും ഇതിൻ്റെ പിറകിലുണ്ട്. മലപ്പുറത്തെയും കാസർകോട്ടെയും അധികാര പങ്കാളിത്തത്തെ പ്രശ്നവത്കരിക്കുന്ന സി.പി.എം അത്തരമൊരു നാമപരിശോധനയും കണക്കെടുപ്പും മറ്റു ജില്ലകളിലും നടത്തുമോ എന്നറിയേണ്ടതുണ്ട്.
സാമുദായിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന കേരളീയരെ താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി വിഭജിക്കുന്ന സി.പി.എം നിലപാടിനെ ജനം കഴിഞ്ഞ തെരെഞ്ഞെടുപ്പുകളെല്ലാം തള്ളിക്കളഞ്ഞതാണ്. എന്നാൽ, ആ സ്ട്രാറ്റജിയിൽ നിന്ന് പിൻമാറാനല്ല; മറിച്ച് അതേ തന്ത്രം കൂടുതൽ മാരകമായി ആവർത്തിക്കാനാണ് സി.പി.എം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ വർഗീയ വിഭജന, രാക്ഷസവത്കരണ പദ്ധതിയെ കേരളം അതിഗംഭീരമായി മറികടക്കും. പക്ഷേ, തുടരെയുണ്ടാവുന്ന തിരിച്ചടികളെ മറികടക്കാനുള്ള ശേഷി സി.പി.എമ്മിനുണ്ടാവില്ല.