Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനം ഈ വർഷം തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം കോഴിക്കോട് മെട്രോ യാഥാർത്ഥ്യമാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് കൂടാതെ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനം നേരിടുന്ന ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണനയാണെന്നും ഇപ്പോൾ വെട്ടിക്കുറച്ചതുപോലെ ഇനി ഒരു സംസ്ഥാനത്തോടും ചെയ്യാനില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിച്ചത്. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ബജറ്റിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.