സ്വപ്നയുടെ ആത്മകഥയും ശിവശങ്കറിന്‍റെ അനുഭവകഥയും കോംബോ ഓഫറില്‍ വാങ്ങാം; വിലക്കിഴിവുമായി കമ്പനി

തൃശൂര്‍ കറന്‍റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

Update: 2022-10-14 07:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

വെളിപ്പെടുത്തലുകളുമായി സ്വര്‍‌ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' ഈയിടെയാണ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനുമായുള്ള പ്രണയത്തെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ കറന്‍റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആത്മകഥ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുസ്തകത്തിന്‍റെ ഡിമാന്‍ഡ് കൂടിയപ്പോള്‍ ഈ സാഹചര്യം മുതലെടുത്ത് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനികള്‍. സ്വപ്നയുടെ ആത്മകഥക്കൊപ്പം ശിവശങ്കറിന്‍റെ അനുഭവ കഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകവും കൂടി ചേര്‍ത്ത് കോംബോ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രൂ സെല്ലര്‍ ബുക്ക് എന്ന കമ്പനി. 460 രൂപയുടെ പുസ്തകങ്ങള്‍ 415 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ ഡെലിവറി ചാര്‍ജില്ലാതെ വീട്ടിലെത്തും. നാലു മുതൽ ഏഴു ദിവസത്തിനുള്ളിൽ ബുക്ക് വായനക്കാരന്‍റെ കൈകളിലെത്തും.


ശിവശങ്കരനുമായി ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെയും മദ്യപിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ ചതിയുടെ പത്മവ്യൂഹത്തിലുണ്ട്. ചെന്നൈയിലെ ക്ഷേത്രത്തില്‍ വച്ച് ശിവശങ്കര്‍ തന്നെ താലി കെട്ടിയെന്നും സ്വപ്ന പറയുന്നു. ശിവശങ്കരന്‍റെ പാർവതിയായിരുന്നു താൻ എന്നാണ് കുറിക്കുന്നത്. ഇതിന് തെളിവായി 'പാർവതി എസ്' എന്ന് കയ്യിൽ പച്ചകുത്തിയതിന്‍റെ ചിത്രവും പുടവയും താലിയും ധരിച്ചു നിൽക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.ഹിറ്റ്‌ലര്‍ എന്നു പറഞ്ഞു കേട്ട ഒരു സീനിയര്‍ ഐ എ എസ് ഓഫീസര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന അമിതാഹ്ളാദം എന്നെ അത്ഭുതപ്പെടുത്തി. പിറ്റേന്നു മുതല്‍ അദ്ദേഹം എന്നെ ഇങ്ങോട്ടുവിളിക്കാന്‍ തുടങ്ങി. എനിക്ക് ചെറിയ അസുഖങ്ങള്‍ എന്നു കേട്ടാല്‍ പോലും വിളിച്ച് തിരക്കിക്കൊണ്ടിരിക്കും. ഒരുദിവസം എന്നോടു കാലുകാട്ടാന്‍ പറഞ്ഞു. കാലുകള്‍ രണ്ടും കൈയിലെടുത്ത് രണ്ടു സ്വര്‍ണ്ണക്കൊലുസുകള്‍ എടുത്ത് എന്റെ കാലിലണിയിച്ചു. എന്നിട്ടു പറഞ്ഞു 'lam chaining you to my life forever, and naming you as Parvathy' -വികാരത്തള്ളിച്ചയില്‍ ഞാന്‍ കരഞ്ഞുപോയി. ആ ആഭരണത്തിന്‍റെ വിലയല്ല അതിന്റെ മൂല്യം. ഞാനതിനെ സ്വീകരിച്ചത് എന്‍റെ ആത്മാവിലേയ്ക്കാണ്. ആഭരണങ്ങളില്‍ കമ്പമില്ലാത്ത എനിക്ക് അതിന്‍റെ ഇമോഷണല്‍ വാല്യൂ അളക്കാനാവാത്തതായിരുന്നു. അങ്ങനെ അന്നുമുതല്‍ ഞാന്‍ ശിവശങ്കരന്‍റെ പാര്‍വതിയായി. എന്‍. ഐ. എ. കസ്റ്റഡിയിലാവുന്നതു വരെ അതായത് കൊച്ചിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് ഉള്ള യാത്രയുടെ സമയം വരെ ഞാന്‍ അദ്ദേഹത്തിന്‍റെ പാര്‍വ്വതി തന്നെയായിരുന്നു. ബുദ്ധിയും മനസ്സും പൂര്‍ണ്ണമായും ശിവശങ്കരനിലര്‍പ്പിച്ച പാര്‍വ്വതി....സ്വപ്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.


''ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എൻ്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു.'' പുസ്തകത്തില്‍ പറയുന്നു.


ശിവശങ്കറിന്‍റെ അനുഭവ കഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. ഡിസി ബുക്സാണ് പ്രസാധകര്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്‍റെ ഭാഗം ശിവശങ്കര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News