ചെന്നൈയിലെ ക്ഷേത്രത്തില്‍ വച്ച് ശിവശങ്കര്‍ താലി കെട്ടി, ഞാന്‍ അദ്ദേഹത്തിന്‍റെ പാര്‍വതി; വെളിപ്പെടുത്തലുകളുമായി സ്വപ്നയുടെ ആത്മകഥ വരുന്നു

കേസുമായും ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്

Update: 2022-10-10 07:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്‍റെ ആത്മകഥക്ക് പിന്നാലെ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആത്മകഥയും പുറത്തിറങ്ങുന്നു. ചതിയുടെ പത്മവ്യൂഹം എന്നു പേരിട്ടിരിക്കുന്ന പുസ്തകം തൃശൂര്‍ കറന്‍റ് ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. കേസുമായും ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് എം ശിവശങ്കർ തന്നെ താലി ചാർത്തിയെന്ന് സ്വപ്നയുടെ പുസ്തകത്തില്‍ പറയുന്നു. അമ്പലത്തിൽവച്ച് ശിവശങ്കർ തന്‍റെ കഴുത്തിൽ താലി കെട്ടി നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ തമിഴ്നാട്ടിൽ പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്‍റെ പാർവതിയായിരുന്നു. അറസ്റ്റിലായതിനു ശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. മുൻ മന്ത്രി ലൈം​ഗിക താൽപര്യത്തോടെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങളുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്‍റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും വിശ്വസിപ്പിച്ചാണ് ഓഡിയോ റെക്കോർഡ് ചെയ്യിച്ചത്. മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News