നിലമ്പൂരിൽ വിജയമുറപ്പിച്ച് ഷൗക്കത്ത്; ലീഡ് 10,000 കടന്നു
ആദ്യ റൗണ്ട് മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്. ഒരുഘട്ടത്തിൽ പോലും സ്വരാജിന് മുന്നിലെത്താനായില്ല.
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ 16 -ാം റൗണ്ടിലേക്ക് എത്തിയപ്പോൾ ഷൗക്കത്തിന്റെ ലീഡ് 10,000 കടന്ന് മുന്നേറുകയാണ്. 11,403 ആണ് ഇപ്പോൾ ഷൗക്കത്തിന്റെ ലീഡ്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ എംഎൽഎ പി.വി അൻവർ പതിനായിരത്തിൽ കൂടുതൽ വോട്ട് നേടി.
പത്താം റൗണ്ട് പൂര്‍ത്തിയാകുന്ന സമയത്താണ് അന്‍വര്‍ വ്യക്തമായ രാഷ്ട്രീയമേല്‍ക്കൈ നേടിയത്. വഴിക്കടവിലടക്കം മേധാവിത്തം കാണിക്കാനും അൻവറിന് സാധിച്ചു. യുഡിഎഫിൽ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടെന്നും സ്വരാജ് തോറ്റ് അമ്പി കിടക്കുകയായിരുന്നെന്ന് ക്രോസ് വോട്ടാണ് നില മെച്ചപ്പെടുത്തിയതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു.'യുഡിഎഫ് വോട്ടുകൾ അൻവറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ചില സ്ഥലങ്ങളില്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. അന്‍വര്‍ ചെറിയ ഫാക്ടറായിട്ടുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഇത്രയും വോട്ട് കിട്ടിയ ആളിനെ തള്ളാന്‍ കഴിയില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ല. അടച്ച വാതിലുകള്‍ വേണമെങ്കില്‍ തുറക്കാനും സാധിക്കും. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരമാണ്...'. സണ്ണി ജോസഫ് പറഞ്ഞു. പി.വി അൻവർ ഫാക്ടർ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അത് തള്ളിക്കളയനാവില്ലെന്നും അദ്ദേഹം പറഞ്ഞു.