ശ്രദ്ധയുടെ മരണക്കുറിപ്പ് കെട്ടിച്ചമച്ചതെന്ന് കുടുംബം
''സംഭവം വർഗീയവത്കരിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്''
കോട്ടയം: പൊലീസിനെതിരെ കാഞ്ഞിരപ്പള്ളി അമൽജ്യോതി കൊളജിൽ മരിച്ച ശ്രദ്ധ സതീഷിന്റെ കുടുംബം. അന്വേഷണസംഘം കണ്ടെത്തിയ മരണക്കുറിപ്പ് കെട്ടിച്ചമച്ചതാണ്. 2022 ഒക്ടോബറിൽ ശ്രദ്ധ സ്നാപ് ചാറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് മരണക്കുറിപ്പായി അവതരിപ്പിക്കുന്നത്. സർക്കാർ മാനേജ്മെന്റുമായി നടത്തിയ ചർച്ച ഏകപക്ഷീയമായെന്നും, സംഭവം വർഗീയവത്കരിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ശ്രദ്ധതയുടെ കുടുംബം ആരോപിച്ചു.
വിഷയത്തില്‍ സർക്കാർ ചർച്ച നടത്തിയത് ഏകപക്ഷീയമായിട്ടാണ്. തങ്ങൾക്ക് പറയാനുള്ളത് ഇതുവരെ കേട്ടിട്ടില്ല. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും വിശ്വാസമില്ലെന്ന് കുടുംബം പറഞ്ഞു. കോളേജ് ശ്രദ്ധയെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ തുടർ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കോട്ടയം അമൽജ്യോതി കോളജ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍ കോളേജ് ഹരജി സമര്‍പ്പിച്ചു. കോളജിന് പ്രവർത്തിക്കാനാകുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.