ആഗോള അയ്യപ്പ സംഗമത്തെ വിശാല അർഥത്തിൽ കാണണം; വെള്ളാപ്പള്ളി നടേശൻ

മലബാർ കലാപത്തെക്കുറിച്ച് താൻ പറഞ്ഞത് സത്യമാണെന്നും സംശയമുള്ളവർ പുസ്തകം വായിച്ചു നോക്കൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു

Update: 2025-09-06 15:41 GMT

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തെ വിശാല അർഥത്തിൽ കാണണമെന്ന് വെള്ളാപ്പള്ളി നടേശൻ. കക്ഷി രാഷ്ട്രീയം പറഞ്ഞ് അയ്യപ്പ സംഗമത്തെ മുടക്കരുതെന്നും കേസ് പിൻവലിക്കണമെന്ന യുഡിഎഫ് ആവശ്യം പ്രസക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബദൽ അയ്യപ്പ സംഗമം നടത്താനുള്ള ബിജെപി നീക്കത്തെ വെള്ളാപ്പള്ളി വിമർശിച്ചു. ബിജെപി ബദൽ അയ്യപ്പ സംഗമം നടത്തുന്നുവെങ്കിൽ അത് ശരിയല്ലെന്നും സംഗമത്തെ എല്ലാവരും മനസ്സുകൊണ്ട് സ്വീകരിച്ച് കഴിഞ്ഞുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പിണറായി വിജയൻ കൊണ്ടുവരുന്നു എന്നത് കൊണ്ടുമാത്രം കുറ്റം പറയേണ്ടതില്ലെന്നും സർക്കാരിന് ടാക്‌സിനത്തിൽ കൂടുതൽ പണം ലഭിക്കുന്നതിനും ദേവസ്വം ബോർഡിനും അയ്യപ്പ സംഗമം ഗുണം ചെയ്യുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

Advertising
Advertising

കക്ഷി രാഷ്ട്രീയം പറഞ്ഞ് അയ്യപ്പസംഗമത്തെ മുടക്കരുതെന്നും തിരിഞ്ഞു കൊത്താൻ ശ്രമിക്കുന്നവർ സ്വയം കുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തെക്കുറിച്ച് നിർദേശങ്ങള് പറയാമെന്നും പ്രായോഗികമായത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ പ്രവേശം സംബന്ധിച്ച് സത്യവാങ്മൂലം അടഞ്ഞ അധ്യായമാണെന്ന് ഗോവിന്ദൻ മാഷ് നിലപാട് പറഞ്ഞു. അടുത്ത അധ്യായം തുറക്കുമായിരിക്കും. ശബരിമല വിവാദ ഭൂമിയാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ പി.എസ് പ്രശാന്ത് വെള്ളാപ്പള്ളിയെ അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.

വെള്ളാപ്പള്ളി വർഗീയ പരാമർശം ഒഴിവാക്കണമെന്ന കെ.കൃഷ്ണൻകുട്ടിയുടെ പ്രസ്താവനയിൽ മന്ത്രി പറഞ്ഞത് എന്താണെന്ന് തനിക്കറിയില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. തനിക്കും കൃഷ്ണൻകുട്ടിക്കും പ്രായമുണ്ടെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മലബാർ കലാപത്തെക്കുറിച്ച് താൻ പറഞ്ഞതെല്ലാം സത്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. താൻ പറഞ്ഞത് സത്യമാണെന്നും സംശയമുള്ളവർ പുസ്തകം വായിച്ചു നോക്കൂവെന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. മലബാർ കലാപത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അത് സ്വാതന്ത്ര്യ സമരമാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News