'ബാങ്കിൽ ചെന്ന് തിരിച്ചുവീട്ടിലെത്തിയപ്പോൾ അക്കൗണ്ട് ശരിയായെന്നു പറഞ്ഞ് ഫോൺ വന്നു'; അരിപ്പത്തിരി കച്ചവടക്കാരന്‍റെ പ്രതികരണം ഇങ്ങനെ...

അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ 300 രൂപ മരവിപ്പിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും മുഴുവൻ തുകയും അക്കൗണ്ടിലുണ്ട്

Update: 2023-04-18 13:40 GMT
Advertising

'അമ്പലപ്പുഴ ബ്രാഞ്ചിലെ മാനേജർ വിളിച്ച് ആലപ്പുഴയിലെ റിജ്യണൽ മാനേജറെ കാണണം എന്നും അതിനായി നാളെ വരണമെന്നും പറഞ്ഞു. ഇതിനെ തുടർന്ന് ഇന്ന് രാവിലെ അവിടെ എത്തി. റിജ്യണൽ മാനേജരെ കണ്ട് സംസാരിക്കുകയും പേടിക്കേണ്ട കാര്യമില്ല ശരിയാക്കി തരാം എന്ന് അദ്ദേഹം ഉറപ്പ് നൽകയും ചെയ്തു. തിരിച്ച് ഞാൻ വീട്ടിൽ എത്തിയപ്പോഴേക്കും ബ്രാഞ്ചിൽ നിന്നും അക്കൗണ്ട് ശരിയായെന്ന് പറഞ്ഞ് വിളിച്ചു. അരിപ്പത്തിരിയുടെ സീസണായതിനാൽ ഉച്ചകഴിഞ്ഞാൽ തിരക്കാണ്, അത്കൊണ്ട് എങ്ങനെയാണ് ശരിയായതെന്നൊന്നും ഞാൻ ചോദിച്ചില്ല. അവര് പറഞ്ഞുമില്ല. ഇത് സംബന്ധിച്ച് ഞാൻ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരുന്നു. കേസിന്‍റെ 4 സിറ്റിങ് കഴിയുകയും ബാങ്കിനെ കോടതി വിളിപ്പിക്കുകയും ചെയ്തിരുന്നു. ബാങ്ക് പറഞ്ഞത് അവർ നിരപരാധിയാണെന്നാണ്'. 

'ഇതിന് മുൻപ് മാനേജർമാരെ കാണാൻ ശ്രമിച്ചപ്പോള്‍ കാണാൻ പോലും അവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഇന്നലെ കാണാമെന്ന് പറഞ്ഞപ്പോള്‍ ശുഭസൂചനയായി തോന്നി. വാർത്തക്ക് പിന്നാലെയാണ് അത്തരമൊരു നടപടി ഉണ്ടായത്. അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ 300 രൂപ മരവിപ്പിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും മുഴുവൻ തുകയും അക്കൗണ്ടിലുണ്ട്. ബാങ്കിൽ നിന്നും പണം പിൻവലിക്കാനുള്ള ശ്രമത്തിലാണ്. ഇനി വീട് നിർമിക്കാനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകണം'.

Full View

അരിപ്പത്തിരി കച്ചവടക്കാരനായ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന്‍റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഫെഡറൽ ബാങ്ക് പിൻവലിച്ചിരുന്നു. മീഡിയവൺ വാർത്തയെ തുടർന്നായിരുന്നു നടപടി. ഗുജറാത്ത് പൊലീസിൽ നിന്നുള്ള കത്ത് ലഭിച്ചതിന് പിന്നാലെയെന്ന് ബാങ്ക് നടപടി പിൻവലിച്ചത്. ബാങ്ക് ഉദ്യോഗസ്ഥർ ഗുജറാത്തിൽ പോയിരുന്നുവെന്നും ബാങ്ക് അധികൃതർ അറിയിച്ചു. യുപിഐ ഇടപാട് നടത്തിയ 300 രൂപ ഒഴികെ ബാക്കി തുക ഇസ്മായിലിന് ലഭിക്കും. ഇസ്മായിലിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് മരവിപ്പിക്കൽ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയത്.

ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിൽ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ കേസുണ്ടെന്നായിരുന്നു ബാങ്ക് അധികൃതർ അറിയിച്ചത്.

300 രൂപ മൂലം വീട് നിർമാണത്തിനുള്ള നാല് ലക്ഷം രൂപ പിൻവലിക്കാനാകാതെ ദുരിതത്തിലായിരുന്നു അരിപ്പത്തിരി കച്ചവടക്കാരനായ ഇസ്മായിൽ. തൃക്കുന്നപ്പുഴ പാനൂർ സ്വദേശിനിയായ യുവതി അരിപ്പത്തിരി വാങ്ങിയതിന്റെ 300 രൂപ ഗൂഗിൾ പേ വഴി അയച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പണം അയച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൽ കേസുണ്ടെന്നാണ് അമ്പലപ്പുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. പണം അയച്ച യുവതിയെ സമീപിച്ചെങ്കിലും അവരും കൈ മലർത്തുകയായിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News