സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; കാസർകോട്ട് പൊതുപരിപാടികൾ വിലക്കി കലക്ടർ പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ചു

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം റെക്കോർഡിലാണ്. ഇന്നലെ മാത്രം 46,387 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Update: 2022-01-21 00:49 GMT
Advertising

കോവിഡ് വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. മറ്റന്നാളും ഈ മാസം മുപ്പതിനും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. ജില്ലകളെ മൂന്നാക്കി തരം തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടെ ടി.പി.ആർ കണക്കാക്കി ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലനിൽക്കില്ല. കാസർകോട്ട് പൊതുപരിപാടികൾ വിലക്കി കലക്ടർ പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ചു. ഇവിടെ സി.പി.എം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം റെക്കോർഡിലാണ്. ഇന്നലെ മാത്രം 46,387 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടി.പി.ആർ 40.21 ആണ്. ഇതിന് പിന്നാലെയാണ് ആശുപത്രികളിൽ അഡ്മിറ്റ് ആവുന്നവരുടെ എണ്ണം കണക്കാക്കി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറിയായി തിരിച്ച് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. എ കാറ്റഗറിയിൽ പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും 50 പേർക്ക് പങ്കെടുക്കാം. എറണാകുളം, ആലപ്പുഴ , കൊല്ലം, ജില്ലകളാണ് എ കാറ്റഗറിയിലുള്ളത്. ബി കാറ്റഗറിയിൽ പൊതുപരിപാടികൾക്ക് പൂർണ വിലക്കുണ്ട്. മരണം, വിവാഹം എന്നീ ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. തിരുവനന്തപുരം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകൾ ബി കാറ്റഗറിയിലാണ്. സി കാറ്റഗറിയിൽ ബി കാറ്റഗറിയിലെ നിയന്ത്രങ്ങൾക്ക് പുറമെ സ്വിംമിഗ് പൂൾ, ജിം, തിയറ്റർ വന്നിവയും അടച്ചിടും. നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിലില്ല.

സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ , കാൻസർ രോഗികൾ, തീവ്ര രോഗ ബാധിതർ എന്നിവർ ഡോക്ടർ സർട്ടിഫക്കറ്റ് ഹാജരാക്കിയാൽ വർക്ക് ഫ്രം ഹോം അനുവദിക്കും.ടി.പി.ആർ കണക്കാക്കി ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഉത്തരവ് നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊല്ലത്തും കാസർകോടും പൊതുപരിപാടി വിലക്കി കലക്ടർമാർ പ്രഖ്യാപിച്ച ഉത്തരവ് ഇതോടെ നിലനിൽക്കില്ല. സി.പി.എം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് പൊതുപരിപാടി വിലക്കിയ കലക്ടറുടെ ഉത്തരവ് റദ്ദാക്കിയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News