തിരുവനന്തപുരം ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം
2022 മാർച്ച് അഞ്ചിനാണ് തമ്പാനൂരിലെ ലോഡ്ജിൽ വെച്ച് ഗായത്രി കൊല്ലപ്പെടുന്നത്
തിരുവനന്തപുരം: തിരുവനന്തപുരം ഗായത്രി വധക്കേസിലെ പ്രതി പ്രവീണിന് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് അഞ്ചിനാണ് തമ്പാനൂരിലെ ലോഡ്ജിൽ വെച്ച് ഗായത്രി കൊല്ലപ്പെടുന്നത്.
പ്രവീണും ഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു. 2021ൽ വെട്ടുകാട് പള്ളിയിൽ വെച്ച് ഇയാൾ ഗായത്രിയെ വിവാഹം കഴിച്ചു. എന്നാൽ ഇതിനിടെ പിണക്കത്തിലായിരുന്ന ഭാര്യയുമായി പ്രവീൺ വീണ്ടും അടുക്കകയും ഗായത്രിയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ ചൊല്ലി ഇരുവർക്കുമിടയിൽ തർക്കമുണ്ടാവുകയും അതിനു പിന്നാലെ ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ പദ്ധതിയിടുകയുമായിരുന്നു.
പ്രശ്‌നം പറഞ്ഞുതീർക്കാനെന്ന വ്യാജേന തമ്പാനൂരിലെ ഹോട്ടലിലെത്തിച്ച ഗായത്രിയെ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലനടത്തിയത്. കൃത്യത്തിന് ശേഷം പറവൂരിലേക്ക് പോയ പ്രവീണിനെ പൊലീസ് പിടികൂടുകയായിരുന്നു.
വിധിയിൽ സന്തോഷമുണ്ടെന്ന് ഗായത്രിയുടെ കുടുംബം പ്രതികരിച്ചു. ദൃക്‌സാക്ഷി ഇല്ലാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വലിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി ലഭിച്ചതെന്നും മാതൃകാപരമായ വിധിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതകരിച്ചു.