മകരജ്യോതി കണ്ടുമടങ്ങി ആയിരങ്ങൾ: പുല്ലുമേട്ടിലെത്തിയത് 5528 അയ്യപ്പഭക്തർ

സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി 1400 പോലീസുകാരെയും 155 വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു

Update: 2023-01-15 01:08 GMT

ഇടുക്കി: ഇടുക്കിയിൽ ആയിരങ്ങൾ മകരജ്യോതി കണ്ട് മടങ്ങി. 5528 അയ്യപ്പഭക്തരാണ് പുല്ലുമേട്ടിലെത്തിയത്. പാഞ്ചാലിമേട്ടിലും,പരുന്തുംപാറയിലും മകരജ്യോതി ദർശനത്തിന് സൗകര്യമൊരുക്കിയിരുന്നു.

ഭക്തജന തിരക്ക് മുന്നിൽ കണ്ട് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി 1400 പോലീസുകാരെയും 155 വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.ആരോഗ്യ വകുപ്പും മോട്ടോർ വാഹന വകുപ്പും റവന്യൂ വകുപ്പും അഗ്നി രക്ഷാ സേനയും ആവശ്യമായ ക്രമീകരണങ്ങളൊരുക്കി.ജില്ലാ കളക്ടർ ഷീബ ജോർജും വിവിധ വകുപ്പ് തല മേധാവികളും സ്ഥലത്ത് സന്നിഹിതരായിരുന്നു.

Advertising
Advertising

ദർശനം പൂർത്തിയാക്കി എത്തിയ തീർഥാടകർക്ക് പുലർച്ചെ പത്തനംതിട്ട ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഭക്ഷണവും സഹായവും ഒരുക്കിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള നൂറോളം പ്രവർത്തകരാണ് സഹായവുമായി എത്തിയത്.

 തീർഥാടകരുടെ മടക്കയാത്രയ്ക്ക് വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരുന്നത്. മകര മാസ പൂജകൾക്ക് ഇന്ന് തുടക്കമാവുന്നതിനാൽ ഇരുപതാം തിയതിവരെ ദർശനത്തിന് അവസരമുണ്ട്.

മകരവിളക്ക് ദർശനം പൂർത്തിയായ സമയം മുതൽ തീർഥാടകരുടെ മലയിറക്കത്തിനും തുടക്കമായിരുന്നു. ഓരോ മേഖലയും പ്രത്യേകo വടം കെട്ടി തിരിച്ച് ക്രമമായി തീർഥാടകരെ കടത്തിവിട്ടത് തിക്കും തിരക്കും ഒഴിവാക്കാൻ സഹായകരമായി. അതേ സമയം പ്രസാദ വിതരണ കൗണ്ടറുകളിൽ രാത്രി വൈകിയും വലിയ തിരക്കുണ്ടായിരുന്നു. മകരവിളക്കിനെ തുടർന്ന് ഇന്നലെ ഉച്ചക്ക് 12 ന് നിർത്തിവെച്ച മലകയറ്റം വൈകിട്ട് പുനരാരംഭിച്ചതോടെ ക്യൂ കോംപ്ലക്സുകളിൽ വലിയ നിര ദൃശ്യമായി.

മകരവിളക്ക് ദർശിക്കാനായി തമ്പടിച്ചവർ നിക്ഷേപിച്ച മാലിന്യങ്ങൾ അവിടവിടെയായി കുന്നു കൂടിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്ന നടപടി ഉടൻ ആരംഭിക്കും. പമ്പയിൽ എത്തിയ തീർഥാടകർക്ക് മടങ്ങാൻ വിവിധ ഡിപ്പോ കളിൽ നിന്ന് 1000 ത്തോളം ബസുകളാണ് സജ്ജീകരിച്ചിരുന്നത്

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News