താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് കവർച്ച; രണ്ട് പേർ പിടിയിൽ

മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്‌കരി എന്നയാളുടെ പണമാണ് സംഘം കവർന്നത്.

Update: 2023-12-17 14:33 GMT
Advertising

തിരുവനന്തപുരം: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം കുഞ്ഞിക്കൈകളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ ഐപിഎസിന്റെ കീഴിലുള്ള സംഘം ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഡിസംബർ 13നായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ വച്ച് സ്വർണം വാങ്ങാനായി മൈസൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്‌കരി എന്നയാളുടെ പണമാണ് സംഘം കവർന്നത്. രണ്ടു കാറുകളിലായി വന്ന കവർച്ചാ സംഘം മുൻപിലും പുറകിലുമായി ബ്ലോക്ക് ചെയ്ത് കാറിന്റെ സൈഡ് ഗ്ലാസുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് തകർത്ത് വിശാലിനെ അടിച്ചു പുറത്തിട്ട ശേഷമാണ് കാറിൽ സൂക്ഷിച്ചിരുന്ന ൬൮ ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്.

മൈസൂരിൽ താമസക്കാരനായ വിശാൽ, സംഭവത്തിനു ശേഷം 15ാം തിയതിയാണ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ ശേഷമാണ് രണ്ടു പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ചാ സംഘത്തിലെ ചിലരാണ് കൃത്യം ആസൂത്രണം ചെയ്തത്.

ഷാമോൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്. സ്വർണ- കുഴൽപ്പണ ഇടപാടുകാർ പണം നഷ്ടപ്പെട്ടാൽ പരാതി നൽകില്ലെന്ന് മനസിലാക്കിയാണ്‌ പ്രതികൾ കവർച്ച നടത്തിയത്. കവർച്ചയ്ക്ക്‌ ഉപയോഗിച്ച കെ.എൽ 45 ടി 3049 നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കവർച്ച ചെയ്ത പണം സംഘത്തലവൻ വീതം വയ്ക്കുന്നതിനു മുൻപേയാണ് രണ്ടു പേരും പിടിയിലായത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

താമരശ്ശേരി ഡിവൈഎസ്പി ഇൻ ചാർജ് പി. പ്രമോദിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്‌പെക്ടർ സായൂജ്കുമാർ. എഎസ്ഐ ജിതേഷ് കെ.എസ്, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട് എഎസ്ഐ അഷ്‌റഫ്‌, സീനിയർ സിപിഒമാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശേരി, സിപിഒ മുജീബ്. എം, ജിതിൻ. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News