ഇടുക്കി ചിത്തിരപുരത്ത് മണ്ണിനടിയിൽപെട്ട് രണ്ട് മരണം
റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്
ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് അനധികൃത റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് റവന്യൂവകുപ്പ് ആവശ്യപ്പെട്ടിടത്താണ് അപകടമുണ്ടായത്.
റിസോർട്ട് നിർമാണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് ശക്തമായ മഴയായിരുന്നു. കുത്തനെ നിന്ന തിട്ട ഇടിഞ്ഞ് വീണ രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു. മണ്ണിടിഞ്ഞ് വീഴുന്നത് തുടർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അടിമാലിയിൽ നിന്ന് മൂന്നാറിൽ നിന്നും എത്തിയ ഫയർഫോഴ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി. രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തു. ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ട് നിർമാണം നടന്നത് അനധികൃതമായിട്ടാണ് എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്
മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തഹസിൽദാർ ഉത്തരവിട്ടിരുന്നു. പിന്നീട് വില്ലേജ് ഓഫീസർ കെട്ടിടം പൂട്ടി സീൽ വച്ചു. ഇതിനൊക്കെ ഇടയിലാണ് മണ്ണെടുപ്പ് നടന്നത്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നു എന്നും ആരോപണമുണ്ട്