Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേരിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുന്നണി ആയിട്ടല്ല, മറിച്ച് ഒരു പാർട്ടിയെന്ന പോലെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാക്കി വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'സ്ഥാനാർഥി നിർണയം, സീറ്റ് വിഭജനം, മുന്നൊരുക്കങ്ങൾ എന്നിവയിൽ എല്ലാവരെയും പിന്തള്ളി മുന്നണി ഒരുപാട് മുന്നിലെത്തിക്കഴിഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. മത്സരത്തിൽ ഒരു പാർട്ടിയെ പോലെ മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പിൽ പരസ്പര സഹകരണത്തോടെ മത്സരിച്ച് യുഡിഎഫ് ഉജ്ജ്വല വിജയം നേടും.' സതീശൻ പറഞ്ഞു.
'കാർഷിക മേഖലയിലുണ്ടായ സമീപകാലത്തെ പ്രതിസന്ധിയിൽ തീരപ്രദേശം പട്ടിണിയിലാണ്. സർക്കാർ ഒരു രൂപ പോലും തീരപ്രദേശത്തെ പ്രശ്നപരിഹാരത്തിനായി ചെലവാക്കുന്നില്ല. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും പരിതാപകരമായ നിലയിലാണുള്ളത്. കേരളത്തിലെ ജനങ്ങളെയും വിശ്വാസികളെയും ഞെട്ടിച്ചുകൊണ്ടാണ് സ്വർണക്കൊള്ള നടന്നത്. ഈ കൊള്ളയിൽ സിപിഎമ്മിന് പങ്ക് ഉണ്ട്. സ്വർണം കൊള്ളയടിച്ചവർക്ക് കുട പിടിച്ചുകൊടുക്കുകയാണ് സർക്കാർ ചെയ്തത്'. സതീശൻ വിമർശിച്ചു.
മുന്നണി വിപുലീകരണം ഗൗരവകരമായി ചർച്ച ചെയ്യുന്നു. വിവിധ പാർട്ടികൾ യുഡിഎഫിനെ സമീപിച്ചിരുന്നു. ചർച്ചകൾ നടക്കുകയാണ്. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഞങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്. അതിൽ കൂടുതൽ പറയാനില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.