'അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകും': എം.എം ഹസൻ

അൻവർ ആരോപണത്തിൽ ഉറച്ചുനിൽക്കണമെന്നും ഹസൻ

Update: 2024-09-05 09:46 GMT

കോഴിക്കോട്: പി.വി അൻവർ എംൽഎയ്ക്ക് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസൻ. അൻവർ നട്ടെല്ലോടെ മുന്നോട്ട് വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് ഹസൻ പറഞ്ഞു. അൻവർ ആരോപണത്തിൽ ഉറച്ചുനിൽക്കണമെന്നും ഹസൻ കൂട്ടിച്ചേർത്തു.

പി.വി അൻവർ എംഎൽഎയുടെ എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപിയാണ് നിർദേശം നൽകിയത്. ഇന്നലെ ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനമായത്. വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്നും നിർദേശമുണ്ട്.

‌എഡിജിപി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ ​ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ എംഎൽഎ ആരോപിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻ മലപ്പുറം എസ്.പി സുജിത് ദാസിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. എസ്പി സുജിത് ദാസിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. 'നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വർണക്കടത്ത് നടത്തിയത്. സ്വര്‍ണം വരുമ്പോൾ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും.

Advertising
Advertising

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടാലും അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. സുജിത് ദാസ് നിയോ​ഗിച്ച പൊലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടും. പിടികൂടിയ സ്വര്‍ണത്തിന്‍റെ 60 ശതമാനം പൊലീസ് അടിച്ചുമാറ്റും. ബാക്കി കുറച്ചു സ്വർണമാണ് കസ്റ്റംസിന്റെ രേഖയിൽ വരുന്നത്. കള്ളക്കടത്ത് സ്വർണമായതിനാൽ ആരും പരാതിയുമായി പോകില്ല. ഇതാണ് ഇവരുടെ രീതി'യെന്നും അന്‍വര്‍ പറഞ്ഞു. എസ്.പി അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനാണെന്നും എം.എൽ.എ ആരോപിച്ചിരുന്നു.

അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അൻവർ എംഎല്‍എ ആരോപിച്ചിരുന്നു. മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ അജിത്കുമാർ ചോർത്തുന്നുണ്ടെന്നും ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News