'ഗവേഷണകാലം അധ്യാപന കാലമായി കണക്കാക്കാനാവില്ല'; പ്രിയാ വർഗീസിന് തിരിച്ചടിയായി യു.ജി.സി സത്യവാങ്മൂലം

നിയമനത്തിനുള്ള സ്റ്റേ ഒരു മാസത്തേക്ക് കൂടി കോടതി നീട്ടി

Update: 2022-08-31 10:34 GMT
Advertising

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് അസോസിയേറ്റ് പ്രഫസറായി നിയമിതയായ പ്രിയാ വർഗീസിന് തിരിച്ചടിയായി യു.ജി.സി സത്യവാങ്മൂലം. ഗവേഷണകാലം അധ്യാപന കാലമായി കണക്കാക്കാനാവില്ലെന്ന് യുജിസി ഹൈക്കോടതിയിൽ അറിയിച്ചതാണ് ഇവർക്ക് തിരിച്ചടിയാകുക. ഇക്കാര്യം രേഖമൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. പ്രിയവർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഒരു മാസത്തേക്ക് കൂടി കോടതി നീട്ടുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനം ഹൈക്കോടതി മുമ്പ് താൽക്കാലികമായി തടഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിയമനം തടഞ്ഞിരുന്നത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹരജിയിലാണ് നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രഫസർ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.

പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്നു വ്യക്തമാക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവർക്ക് ഇന്റർവ്യൂവിന് കുറവ് മാർക്ക് നൽകിയെന്നാണ് വ്യക്തമാകുന്നത്. .വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ക്രമക്കേട് വ്യക്തമാക്കുന്നത്. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഇതോടൊപ്പം ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയയ്ക്കാണ്. ജോസഫ് സ്‌കറിയ എന്നയാൾക്കാണ് ഏറ്റവും കൂടുതൽ പോയിന്റ്; 651. എന്നാൽ, പ്രിയയ്ക്ക് 156 പോയിന്റാണുള്ളത്.

വിവാദങ്ങൾക്കിടെ പ്രിയയുടെ ഡെപ്യൂട്ടേഷൻ സംസ്ഥാന സർക്കാർ നീട്ടിയിരുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് ഒരു വർഷത്തേക്കാണ് നീട്ടിയത്. കേരള വർമ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രിയ. കഴിഞ്ഞ ജൂൺ 27നാണ് കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തിൽ നേരത്തെ തന്നെ പരാതി ഉയർന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സർവകലാശാലാ സിൻഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നൽകിയത്.

യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്ന് നേരത്തെയും ആക്ഷേപമുയർന്നിരുന്നു. ഗവേഷണ ബിരുദവും എട്ടു വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂർ സർവകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 2012ൽ തൃശൂർ കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നു വർഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സർവീസിൽ തിരിച്ചുകയറുന്നത്.


Full View

UGC affidavit hits back at Priya Varghese

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News