തൃക്കാക്കര വിജയം: അനിഷേധ്യ നേതാക്കളായി വി.ഡി സതീശനും കെ സുധാകരനും

വിജയം ഉറപ്പാക്കാൻ തൃക്കാക്കരയിൽ തമ്പടിച്ച പ്രതിപക്ഷ നേതാവ് കോൺഗ്രസുകാരുടെ പുതിയ ക്യാപ്റ്റനായി മാറുകയാണ്.

Update: 2022-06-03 07:47 GMT

തിരുവനന്തപുരം: തലമുറ മാറ്റത്തിലൂടെ നേതൃപദവിയിലെത്തിയ വി.ഡി സതീശനും കെ സുധാകനും തൃക്കാക്കര വിജയത്തോടെ കോൺഗ്രസിൽ അനിഷേധ്യ നേതാക്കളായി മാറുകയാണ്. അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ആദ്യ ഉപതെരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിനെ വൻ വിജയത്തിലേക്ക് ഈ കൂട്ടുകെട്ട് നയിച്ചത്. വിജയം ഉറപ്പാക്കാൻ തൃക്കാക്കരയിൽ തമ്പടിച്ച പ്രതിപക്ഷ നേതാവ് കോൺഗ്രസുകാരുടെ പുതിയ ക്യാപ്റ്റനായി മാറുകയാണ്.

മിന്നൽ പിണറായി രാഷ്ട്രീയക്കളരിയിൽ ആറാടിയ പിണറായി വിജയന് മുന്നിൽ ദിക്കറിയാതെ വലഞ്ഞ കോൺഗ്രസ് ഇനി പഴയ കഥ. കൊമ്പോടുകൊമ്പ് പിണറായിയെ എതിരിട്ട വി.ഡി സതീശനും കെ സുധാകരനും കോണ്‍ഗ്രസിനെ വിജയത്തില്‍ എത്തിച്ചിരിക്കുന്നു.

Advertising
Advertising

പ്രതിപക്ഷ നേതാവായി വി ഡി സതീശനും കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരനും നിയോഗിക്കപ്പെട്ടത് മുതല്‍ യു.ഡി.എഫിനും കോൺഗ്രസിനും കൈവന്ന മാറ്റം ഫലം കണ്ടുതുടങ്ങുകയാണ്. ചിട്ടയായ പ്രവർത്തനത്തിനൊപ്പം പാർട്ടി സംവിധാനങ്ങളെയും ഇരുവരും തൃക്കാക്കരയിലെത്തിച്ചു. ഹൈബിയും ബല്‍റാമും ഷാഫിയും സിദ്ദീഖും ഷിയാസും അടങ്ങുന്ന യുവ സംഘത്തെ പ്രചാരണത്തിന്റെ മുൻനിരയിലെത്തിച്ചു. എം.എൽ.എമാരെയും എം.പിമാരെയും പാർട്ടി ഭാരവാഹികളെയും നിലമറിഞ്ഞ് നിയോഗിച്ചു.

സ്വന്തം ജില്ലയിലെ പ്രവർത്തന പരിചയം മുന്നിൽനിന്ന് നയിച്ച സതീശന് മുതൽകൂട്ടായി. പ്രവർത്തകരെ വിശ്വാസത്തിലെടുത്തു. അവരെ ഒപ്പം നിർത്തി. അംഗബലം കുറവെങ്കിലും നിയമസഭയില്‍ പിണറായിയോട് മുഖാമുഖം നിന്ന് പോരടിച്ചു സതീശനും സംഘവും. പുറത്ത് പിണറായിക്കൊത്ത എതിരാളിയെന്ന പ്രതിച്ഛായ കെ സുധാകരനും സൃഷ്ടിച്ചു. ഇരുവരും പാർട്ടിക്കകത്തും പുറത്തും നേരിട്ടത് പലതരം വെല്ലുവിളികളാണ്. പക്ഷെ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ എല്ലാ വിമർശനങ്ങളെയും ഇരുവരും നിഷ്പ്രഭമാക്കി. കോണ്‍ഗ്രസിന്റെ പുതിയ നായകർ തങ്ങൾ തന്നെയെന്ന് അണികളെക്കൊണ്ട് പറയിപ്പിച്ചു.

ഭൂരിപക്ഷം കുറയുമെന്ന് ഇന്നലെയും പ്രവചിച്ച നേതാക്കൾ കോൺഗ്രസിലുണ്ട്. പക്ഷെ എല്ലാം തെറ്റി. വ്യക്തികളേക്കാൾ പാർട്ടി താത്പര്യം വിജയിക്കണമന്ന കോൺഗ്രസ് പ്രവർത്തകരുടെ ഏറെക്കാലമായുള്ള ആഗ്രഹം കൂടിയാണ് തൃക്കാക്കരയിൽ സഫലമായത്. പ്രവർത്തകർക്കിടയിൽ ഇരുവരുടെയും സ്വീകാര്യത ഇത് വർധിപ്പിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News