ഉഷാകുമാരിയെ സ്വീപ്പറായി നിയമിച്ചത് സമ്മതത്തോടെയെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാ വോളന്‍റിയര്‍മാർക്ക് സ്ഥിര ജോലിയും, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് എല്‍.ഡി.എഫ് സർക്കാർ ചെയ്തതതെന്ന് മന്ത്രി

Update: 2022-06-02 15:06 GMT
Advertising

തിരുവനന്തപുരം: അമ്പൂരി അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തെ സംബന്ധിച്ച സമൂഹ മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ടരപ്പതിറ്റാണ്ടുകാലം ആദിവാസി കുട്ടികൾക്ക് അക്ഷരം പകർന്നു നൽകിയ അമ്പൂരി കുന്നത്തു മലയിലെ ഉഷാകുമാരി ടീച്ചറെ പേരൂർക്കട പി.എൻ.എം.എസ് ഗവർമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിൽ തൂപ്പുകാരിയാക്കി നിയമിച്ചതിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ഇതിലാണ് ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. 

18500 രൂപ ഓണറേറിയത്തിൽ വിദ്യാവോളണ്ടിയർ ആയി സേവനം അനുഷ്ടിച്ച ഉഷാകുമാരിയെ യോഗ്യതയുടെയും അവരുടെ സമ്മതത്തോടെയുമാണ് 23000 - 50200 രൂപ ശമ്പളസ്കെയിൽ പേരൂർക്കട പി എസ് എൻ എം ഹയർ ഗവൺമെന്റ് ഹയർ സെക്കന്‍ററി സ്കൂളിൽ പാർടൈം കണ്ടിജന്‍റ് മീനിയൽ (PTCM) ആയി നിയമനം നൽകിയതെന്ന് മന്ത്രി പറഞ്ഞു . ഇത്തരത്തിൽ വിദ്യാ വോളന്‍റിയര്‍മാർക്ക് സ്ഥിര ജോലിയും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് എല്‍.ഡി.എഫ് സർക്കാർ ചെയ്തതതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയപ്പോൾ അവിടത്തെ ജീവനക്കാരെയെല്ലാം വിവിധ സ്‌കൂളുകളിലെ സ്വീപ്പർ തസ്തികയിലാണ് വിദ്യാഭ്യാസ വകുപ്പ് പുനർനിയമിച്ചത്.

യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 1997 ഡിപിഇപിപദ്ധതിയിൽ രൂപം കൊടുത്തതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ . 2021 വരെ 11 ജില്ലകളിൽ 270 ഏകാധ്യാപക വിദ്യാലയങ്ങളിൽ 3818 വിദ്യാർഥികളായിരുന്നു പഠനം നടത്തിയിരുന്നത്.

ഈ വിദ്യാലയങ്ങളിൽ അധ്യാപനത്തിന് അതാത് പ്രദേശങ്ങളിൽ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള വരെ വിദ്യാവോളണ്ടിയർമാരായി താൽക്കാലികമായി നിയമിച്ചു. 344 വിദ്യാവോളണ്ടിയർ മാരാണ് ഇത്തരത്തിൽ നിയമിക്കപ്പെട്ടത് .ഇവർക്ക് ഓണറേറിയം ആയി 18500 രൂപയാണ് നൽകിയിരുന്നത്.

പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയി മാറുകയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഒരു സൗകര്യവും ഇല്ലാത്ത ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഇക്കാര്യങ്ങൾ അനുഭവ വേദ്യമാകേണ്ടതുണ്ട് .

അതിനാൽ തൊട്ടടുത്ത പ്രൈമറി സ്കൂളുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർഥികളെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ഗോത്രവർഗ്ഗ വകുപ്പിന്റെയും സഹായത്തോടെയും സ്കൂളുകളിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തു .തൊട്ടടുത്ത എൽപി സ്കൂളുകളിൽ കുട്ടികളെ ഗതാഗതമാർഗം എത്തിക്കാൻ കഴിയും എന്ന് പഠനറിപ്പോർട്ടിന്റെയും ഇത് ഉറപ്പുവരുത്തിയതിന്റെയും അടിസ്ഥാനത്തിൽ 243 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടാനുംഇത്തരത്തിൽ സൗകര്യമില്ലാത്ത ബാക്കി 27 ഏകാധ്യാപക വിദ്യാലയങ്ങൾ തുടർന്നു പോകാനും ഗവൺമെൻറ് തീരുമാനിച്ചു.

ഈ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയർമാരെ അവർക്ക് ആദ്യം നിയമനം നൽകിയ സീനിയോറിറ്റിയുടെയും അവരുടെ സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ 23000 -50200 ശമ്പളസ്കെയിൽ PTCM / FTM തസ്തികയിൽ സ്ഥിര നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കി .

അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിൽ ഏഴ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത് . ഈ വിദ്യാർത്ഥികളെ പുരളിമല ട്രൈബൽ എൽപിഎസ്, സെൻറ് ജോർജ് എൽപിഎസ് അമ്പൂരി എന്നീ സ്കൂളുകളിൽ പഠിപ്പിക്കുന്നതിന് സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രസ്തുത സ്കൂളിൽ 18500 രൂപ ഓണറേറിയത്തിൽ വിദ്യാവോളണ്ടിയർ ആയി സേവനം അനുഷ്ടിച്ച ശ്രീമതി കെ ആർ ഉഷാകുമാരിയെ യോഗ്യതയുടെയും അവരുടെ സമ്മതത്തോടെയും 23000 - 50200 രൂപ ശമ്പളസ്കെയിൽ പേരൂർക്കട പി എസ് എൻ എം ഹയർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പാർടൈം കണ്ടി ജന്റ് മീനിയൽ (PTCM) ആയി നിയമനം നൽകി .

ഇത്തരത്തിൽ വിദ്യാ വോളന്റിയർ മാർക്ക് സ്ഥിര ജോലിയും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് LDF സർക്കാർ ചെയ്തത്. വിദ്യാ വോളന്റിയർ മാർക്ക് ഏകാധ്യാപകനായി തുടരാണ് താത്പര്യമെങ്കിൽ നിലവിൽ നല്കിയിരിക്കുന്ന സമ്മതപത്രം പിൻവലിച്ച് പ്രസ്തുത സ്കൂളിൽ ഏകാധ്യാപകനായി തുടരാൻ അവസരമുണ്ട്. വസ്തുതകൾ ഇതായിരിക്കെ ഇതുസംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അറിയിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News