'ആരോഗ്യമേഖല തകര്‍ന്നുതരിപ്പണമായി, മന്ത്രി രാജിവെച്ച് പുറത്തുപോകണം'; വി.ഡി സതീശൻ
വല്ലപ്പോഴും സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങൾ നിരന്തരം ഇപ്പോൾ സംഭവിക്കുന്നു
വി.ഡി സതീശൻ Photo| MediaOne
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയുടെ സിസ്റ്റം തകർന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ച വേണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആറു ദിവസം വേണു ആശുപത്രിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിൽ പൂർണ അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വല്ലപ്പോഴും സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങൾ നിരന്തരം ഇപ്പോൾ സംഭവിക്കുന്നു. ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഒരുപാട് പ്രശ്നങ്ങൾ ആരോഗ്യ മേഖലയിൽ നിറഞ്ഞുനിൽക്കുന്നു. ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപകടകരമായ നിലയിലേക്ക് കേരളത്തിലെ ആരോഗ്യരംഗം പോകുന്നു. നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓരോ ദിവസവും സംഭവങ്ങൾ ഉണ്ടാകുന്നു. ഡോക്ടർ ഹാരിസിനെ ഒതുക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.