ജി.സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകനെന്ന് വി.ഡി സതീശന്‍
ജി.സുധാകരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാൻ ഇപ്പോൾ സാഹചര്യമില്ലെന്ന് കെ.സി വേണുഗോപാൽ
തിരുവനന്തപുരം: ജി.സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകനാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിയായിരിക്കെ 141 നിയോജക മണ്ഡലങ്ങളിലേക്കും ഒരുപോലെ പണം കൊടുത്ത മന്ത്രിയായിരുന്നു സുധാകരനെന്നും വി.ഡി സതീശൻ പറഞ്ഞു. ജി.സുധാകരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാൻ ഇപ്പോൾ സാഹചര്യമില്ലെന്ന് കെ.സി വേണുഗോപാൽ എംപി പ്രതികരിച്ചു.
മന്ത്രി സജി ചെറിയാനും,മുതിർന്ന നേതാവ് എ.കെ ബാലനും എതിരെ അതിരൂക്ഷ വിമർശനങ്ങളാണ് സുധാകരൻ ഇന്ന് ഉന്നയിച്ചത്. തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ സജി ചെറിയാന് ഇല്ലെന്ന് ജി. സുധാകരൻ തുറന്നടിച്ചു. സുധാകരന്റെ രീതികൾ മാറിയിട്ടില്ലെന്ന എ.കെ ബാലന്റെ പരാമർശത്തിനും കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.
ജി.സുധാകരനും, ആലപ്പുഴയിലെ പാർട്ടി നേതൃത്വവുമായി ഉള്ള തർക്കത്തിന്റെ തുടക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എച്ച്.സലാമിനെ പരാജയപ്പെടുത്താൻ ജി.സുധാകരൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നതോടെ അത് പൊട്ടിത്തെറിയിലേക്ക് എത്തിച്ചേർന്നു. പിന്നീട് പാർട്ടി സംസ്ഥാന കമ്മിറ്റി കമ്മീഷനെ വച്ച് പരിശോധിച്ചപ്പോഴും സുധാകരനെതിരായിരുന്ന റിപ്പോർട്ട് . എന്നാൽ ആലപ്പുഴയിലെ പാർട്ടിയുടെ മുഖമായ ജി.സുധാകരനെതിരെ കടുത്ത നടപടിയിലേക്ക് നേതൃത്വം കടന്നില്ല. സുധാകരൻ പാർട്ടിയോട് ചേർന്നുനിൽക്കണമെന്ന മന്ത്രി സജി ചെറിയാന്റെ ഇന്നലത്തെ പ്രസ്താവനയാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. സജി ചെറിയാനോടുള്ള സകല കലിപ്പും തീർക്കുന്നതായിരുന്നു ജി.സുധാകരന്റെ ഇന്നത്തെ വാർത്താ സമ്മേളനം.