എറണാകുളം: രേവന്ദ് റെഡ്ഡിക്കെതിരായ പരാമര്‍ശം മുഖ്യമന്ത്രിക്ക് സമനില തെറ്റിയതിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുറച്ച് കൂടി സമനില തെറ്റിയാല്‍ ഡാഷ് കൂടി പൂരിപ്പിക്കുമായിരുന്നെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഏതാനും വോട്ടുകൾക്ക് വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നുവെന്നും കേരളത്തിൽ അതിശക്തമായ യുഡിഎഫ് തരംഗമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
'നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അതിശക്തമായ യുഡിഎഫ് തരംഗമാണുള്ളത്. കേരളത്തിലെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടില്ല. മത്സ്യത്തൊഴിലാളി മേഖലയില്‍ 12,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ഒരുരൂപ പോലും ചെലവഴിച്ചില്ല. വിലക്കയറ്റം നിയന്ത്രിക്കാനായില്ല. കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ കൊണ്ടുവരുമെന്നായിരുന്നു 2016-ല്‍ എല്‍ഡിഎഫ് വാദം. എന്നിട്ടെന്തായി, പദ്ധതി റിപ്പോര്‍ട്ട് പോലും ഉണ്ടാക്കിയിട്ടില്ല. നാല് വോട്ടിന് വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണ്. രേവന്ദ് റെഡ്ഡിക്കെതിരായ പരാമര്‍ശം അതിന്റെ തെളിവാണ്. കുറച്ചുകൂടി സമനില തെറ്റിയാല്‍ ഡാഷ് കൂടി പൂരിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമായിരുന്നു'. സതീശന്‍ വിമര്‍ശിച്ചു.
'പയ്യന്നൂരിനെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മറക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിന് വേണ്ടിയാണ് വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടത്തിയ ഫണ്ട് പിരിവിനെ കുറിച്ച് അന്വേഷിക്കും. പദ്ധതി നടത്തിപ്പിനെ കുറിച്ചും അന്വേഷിക്കും'. സതീശന്‍ വ്യക്തമാക്കി.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ കേരളത്തിലെത്തിയ ഹൈദരാബാദ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നടത്തിയ നീ പോമോനേ വിജയ പ്രയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരണം നടത്തിയിരുന്നു. ഒരു മുഖ്യമന്ത്രിയും ഉപയോഗിക്കാന്‍ പാടില്ലാത്ത പ്രയോഗമാണെന്നും രേവന്ദ് റെഡ്ഡിയോട് ഡാഷ് മോനേ രേവന്ദാ മറുപടി വരുന്നുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഡാം മാനേജ്‌മെന്റ് പാളിയെന്ന മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും കേരളം ഏറ്റവും വലിയ വഞ്ചന കാണിച്ച മന്ത്രി കൃഷ്ണന്‍കുട്ടിയും മാത്യ ടി.തോമസും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം പുറത്തുപറയാന്‍ തന്നെ നാണക്കേടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. മുഖ്യമന്ത്രി ഈ നിലവാരത്തിലേക്ക് പോയത് മാനസിക നിലയെ കാണിക്കുന്നതാണെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന തോന്നലിന്റെ പുറത്താണ് അത്തരമൊരു പരാമര്‍ശനം നടത്തിയതെന്നും കെ.സി മീഡിയവണിനോട് പ്രതികരിച്ചു.
'കേരളത്തിന്റെ മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിയെ കുറിച്ചാണ് ഇങ്ങനെ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെ കുറിച്ച് പിണറായി ഒരക്ഷരം മിണ്ടില്ല. മോദിയോടും ഇഡിയോടുമുള്ള ഭയമാണ് പിണറായിയെ നയിക്കുന്ന രാഷ്ട്രീയം. രാഹുല്‍ ഗാന്ധിക്കും രേവന്ത് റെഡ്ഡിക്കുമെതിരെ മാത്രമാണ് പിണറായി വിജയന്‍ സംസാരിക്കുന്നത്. പിണറായി വിജയന്റെ തനിസ്വരൂപം കേരളത്തിന് മനസിലാക്കാന്‍ ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്'. കെ.സി പറഞ്ഞു.