Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
എറണാകുളം: ബിഹാറിനെ ബീഡിയോട് ഉപമിച്ച കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വിടി ബല്‍റാം കെപിസിസി ഡിജിറ്റല്‍ മിഡിയ സ്ഥാനം ഒഴിയുന്നു. കോൺഗ്രസിന്റെ പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധം പല മേഖലയിൽ നിന്ന് വന്നിരുന്നു. പോസ്റ്റ് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും ആർജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് നേരത്തെ വ്യക്തമാക്കി.
'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന പോസ്റ്റാണ് വിവാദമായത്. പിന്നാലെ പോസ്റ്റ് കോൺഗ്രസ് ഡിലീറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കേരള ഘടകം വിശദീകരിച്ചു.
ബീഡി ബിഹാർ പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സോഷ്യൽ മീഡിയ ചുമതലയിൽ നിന്നും മാറാൻ വിടി ബൽറാം സന്നദ്ധത അറിയിച്ചതായും കെപിസിസി സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.