Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വൈറലാവുകയാണ് ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥിയും ഭാര്യയും. മാന്നാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സിപിഎം സ്ഥാനാർഥിയാണ് സജികുമാർ പരടയിൽ. ബിജെപി സ്ഥാനാർഥി കലാധരനാണ് സജികുമാറിനെ തോൽപ്പിച്ചത്. സജികുമാർ തോറ്റതിന് പിന്നാലെ ഭാര്യ സിന്ധു പരടയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങൾക്ക് നന്ദി അറിയിച്ചു.
'മാന്നാർ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ് നിവാസികൾക്ക് നന്ദി !' എന്നായിരുന്നു സിന്ധു പരടയിൽ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ തൊട്ടു പിന്നാലെ തന്നെ അതിന്റെ വിശദീകരണവുമായി സിന്ധു മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചു. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ആൾക്ക് മാത്രമേ വാർഡ് മെമ്പറാകാൻ സാധിക്കൂ ഔദ്യോഗിക സ്ഥാനത്തുള്ള ഒരാൾക്ക് പറ്റിയതല്ല വാർഡ് മെമ്പറുടെ പണി എന്നാണ് വിശദീകരണ പോസ്റ്റിൽ സിന്ധു പറയുന്നത്. സജികുമാർ കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്കിൻ്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വർഷമായി ജോലി ചെയ്യുകയാണെന്നും അവർ പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ തങ്ങൾ രണ്ടുപേരും വിരമിക്കും. പെൻഷൻ പറ്റിക്കഴിഞ്ഞാൽ വിദേശത്തേക്ക് പറക്കാനാണ് തൻ്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നിൽക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. തിരഞ്ഞെടുപ്പിൽ നിൽക്കരുതെന്ന് എത്ര നിർബന്ധിച്ചിട്ടും 'പാർട്ടിയുടെ തീരുമാനം' എന്നുപറഞ്ഞ് മനസില്ലാ മനസോടെ നിൽക്കുകയായിരുന്നു. ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് താൻ നന്ദി പറഞ്ഞതെന്നും സിന്ധു കൂട്ടിച്ചേർത്തു.
സിന്ധുവിന്റെ പോസ്റ്റിന്റെ പൂർണരൂപം:
'തോറ്റ സ്ഥാനാർത്ഥിയുടെ ഭാര്യ എന്തിന് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു എന്ന് പലരും വിളിച്ചു ചോദിക്കുന്നു. ചോദിക്കാത്തവർക്കും ഇതേ സംശയം ഉണ്ട് ചോദിച്ചില്ലെന്നു മാത്രം. അതുകൊണ്ട് മറുപടി പറയാം.
വാർഡ് മെമ്പറുടെ പണി ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് പറ്റിയതല്ല. കൃത്യമായ സമയവ്യവസ്ഥയില്ലാത്തപ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത ഒരാൾക്കുമാത്രമേ ഒരു വാർഡ് മെമ്പറായി തലങ്ങും വിലങ്ങും ഓടി നടക്കാൻ കഴിയൂ. സജികുമാർ PSC ടെസ്റ്റ് എഴുതി ഇന്റർവ്യൂവും കടന്ന് (ഒരു പാർട്ടിയുടേയും പിന്തുണയോടെയല്ല ) കുട്ടമ്പേരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വർഷമായി സേവനമനുഷ്ഠിക്കുന്നു. ചെങ്ങന്നൂർ താലൂക്കിലെ മികച്ച ബാങ്കിനുംമികച്ച സെക്രട്ടറി ക്കുമുള്ള അവാർഡ് കഴിഞ്ഞ 7 വർഷങ്ങളിൽ നേടിക്കഴിഞ്ഞു. ക്ലാസ്സ് 1 ബാങ്കായി ഇന്ന് ആ ബാങ്കിനെ മാറ്റിയെടുത്തത് അക്ഷീണമായ പ്രയത്നവും സംഘാടന മികവും കൊണ്ട് മാത്രമാണ്. അതാണ് ഒരു മെമ്പറായി മാറി തകർക്കാൻ ശ്രമിച്ചത്. മാത്രമല്ല ഞങ്ങൾ രണ്ടാളും 5 വർഷത്തിനുളളിൽ സർവ്വീസിൽ നിന്ന് വിരമിക്കും. ഞാനായിരിക്കും മുമ്പേ വിരമിക്കുക. അദ്ദേഹത്തേക്കാൾ എനിക്കായതുകൊണ്ടല്ല ബാങ്കുകാരുടെ പെൻഷൻ പ്രായം ഞങ്ങളേക്കാൾ കൂടുതലായതു കൊണ്ടാണ്. പെൻഷൻ പറ്റിക്കഴിഞ്ഞാൽ അപ്പോൾ തന്നെ വിദേശത്തേക്ക് പറക്കാനാണ് എന്റെ ഉറച്ച തീരുമാനം. പക്ഷേ പഞ്ചായത്തും പിടിച്ച് നിൽക്കാനുദേശിക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. (ഇലക്ഷനു നിൽക്കരുതെന്ന് എത്ര നിർബന്ധിച്ചിട്ടും പാർട്ടിയുടെ തീരുമാനം എന്ന് പറഞ്ഞ് മനസ്സിലാ മനസോടെയാണ് നിന്നത് ).എന്തായാലും ഒരു effort ഉം കൂടാതെ എനിക്കാ സൗകര്യം ഒപ്പിച്ചു തന്നതിനാണ് ഞാൻ നന്ദി പറഞ്ഞത്.❤️