പാഠ്യപദ്ധതിയിലെ ജൻഡർ ന്യൂട്രാലിറ്റി: ചില്ലകൾ വെട്ടിയാൽ പോരാ, വേര് പറിച്ചുകളയണം: 'വിസ്ഡം'

ജൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ചർച്ചക്ക് വെച്ചതും ജൻഡർ ന്യൂട്രൽ ക്ലബ്ബ് വിദ്യാലയങ്ങളിൽ രൂപീകരിക്കാൻ ആവശ്യപ്പെട്ടതും അതിന്റെ ട്രൈനിംഗിന് നൽകിയ ആരോഗ്യ പഠന സഹായിയെക്കുറിച്ചുമാണ് ആശങ്ക പങ്ക് വെച്ചു കൊണ്ടിരിക്കുന്നതെന്നും അതിനെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിച്ചത് അത്ഭുതമുളവാക്കുന്നുവെന്നും ടി.കെ അഷ്‌റഫ്

Update: 2022-08-24 09:53 GMT
Advertising

പാഠ്യപദ്ധതിയിലെ ജൻഡർ ന്യൂട്രാലിറ്റിക്കെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയത് സ്വാഗതാർഹമാണെന്നും എന്നാൽ ആശയത്തിന്റെ ചില ഭാഗങ്ങൾ മാത്രം ഒഴിവാക്കുന്നത് കൊണ്ടായില്ലെന്നും അടിവേര് തന്നെ നീക്കണമെന്നും 'വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. ലിംഗസമത്വം എന്നതിനുപകരം ലിംഗനീതി എന്ന പദം ഉപയോഗിച്ചത് സ്വാഗതാർഹമാണെങ്കിലും ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിൽ നിന്ന് പുറകോട്ട് പോയതായി മനസ്സിലാകുന്നില്ലെന്ന് വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു.

പുതുക്കിയ പാഠ്യപദ്ധതിയുടെ പേജിൽ തന്നെ ജൻഡർ ന്യൂട്രൽ സമീപനം സംബന്ധിച്ച് ചർച്ച ചെയ്യാൻ വീണ്ടും ആവശ്യപ്പെടുന്നുണ്ടെന്നും മറ്റു പേജുകളിൽ ലിംഗസമത്വമെന്നത് ലിംഗനീതിയെന്നാക്കിയോ എന്നും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയുള്ള രേഖയിൽ ഉണ്ടായിരുന്ന lgbtq എന്ന സ്‌പെക്ട്രത്തിന്റെ ആശയം അവിടെ നിലനിർത്തുകയും പ്രസ്തുത പദാവലി മാത്രം ഒഴിവാക്കുകയും ചെയ്തത് പ്രതിഷേധം ശമിപ്പിക്കാൻ മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അഷ്‌റഫ് ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതിയിലെ അപകടകരമായ ആശയത്തിന് എതിരെ സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന വികാരത്തെ ശമിപ്പിക്കൽ ലക്ഷ്യം വെച്ച് നടത്തുന്ന നീക്കമായി മാത്രമേ ഈ മാറ്റങ്ങളെ കാണാൻ കഴിയൂവെന്നും പാഠ്യപദ്ധതിയിലെ ജെൻഡർ ന്യൂട്രാലിറ്റിയുടെ ചില്ലകൾ വെട്ടിയാൽ മാത്രം പോരെന്നും അത് വേരോടെ പിഴുതെറിയുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നല്ല കാര്യമാണെന്നും എന്നിലിത് നേരത്തെ വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയതാണെന്നും വിസ്ഡം നേതാവ് പറഞ്ഞു.

ജൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ചർച്ചക്ക് വെച്ചതും ജൻഡർ ന്യൂട്രൽ ക്ലബ്ബ് വിദ്യാലയങ്ങളിൽ രൂപീകരിക്കാൻ ആവശ്യപ്പെട്ടതും അതിന്റെ ട്രൈനിംഗിന് നൽകിയ ആരോഗ്യ പഠന സഹായിയെക്കുറിച്ചുമാണ് കുറെ നാളുകളായി സമൂഹം ആശങ്ക പങ്ക് വെച്ചു കൊണ്ടിരിക്കുന്നതെന്നും അതിനെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിച്ചത് അത്ഭുതമുളവാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേവലം ഒരു യൂണിഫോമിന്റെ പ്രശ്‌നമായാണ് മുഖ്യമന്ത്രി പോലും ഈ വിഷയത്തെ കണ്ടത് എന്നതിൽ ദുഃഖമുണ്ടെന്നും എന്താണ് ജനങ്ങളുടെ ആശങ്കയെന്ന് തിരിച്ചറിയാൻ പോലും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഓഫീസിന് സാധിക്കാതെ പോകുന്നതാണ് വിചിത്രമായ കാര്യമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. വിഷയം പഠിക്കാൻ സർക്കാറും സമൂഹവും തയ്യാറാകണമെന്നും സർക്കാർ ഇതിൽ നിന്ന് പിന്മാറും വരെ ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News