'പരിപാടി നിർത്താൻ പൊലീസിന് സംഘാടകരോട് പറയാമായിരുന്നു, എന്നാൽ സ്റ്റേജിലെത്തി ആക്രോശിച്ചു'; വിസ്ഡം സ്റ്റുഡൻസ് ജന. സെക്രട്ടറി മുഹമ്മദ് ഷമീൽ
മിനിറ്റുകൾ മാത്രമാണ് പരിപാടി വൈകിയതെന്നും ഷമീൽ മീഡിയവണിനോട്
മലപ്പുറം: പെരിന്തൽമണ്ണയിൽ നടന്ന വിസ്ഡം സ്റ്റുഡൻസ് സമ്മേളനം 10 മണിക്ക് തന്നെ നിർത്താൻ ഷെഡ്യൂൾ ചെയ്ത പരിപാടിയായിരുന്നെന്ന് വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൽ. എന്നാൽ പിന്നീട് പരിപാടി ക്രമീകരിക്കേണ്ടി വന്നെന്നും ഏതാനും മിനിറ്റുകൾ മാത്രമാണ് വൈകിയതെന്നും ഷമീൽ മീഡിയവണിനോട് പറഞ്ഞു.
പ്രതീക്ഷിച്ചതിലധികം രക്ഷിതാക്കളടക്കമുള്ളവര്‍ പരിപാടിക്കെത്തി. പരിപാടി അവസാനിപ്പിക്കാൻ പൊലീസിന് സംഘാടകരോട് വന്ന് പറയാമായിരുന്നു. അത് നിയമപാലകരുടെ കടമയാണ്. എന്നാൽ സ്റ്റേജിലേക്ക് വന്ന് നിര്‍ത്തെടാ,മൈക്ക് ഓഫ് ചെയ്യടാ എന്നൊക്കെ പറഞ്ഞ് നേതാക്കളോട് ആക്രോശിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും മുഹമ്മദ് ഷമീൽ പറഞ്ഞു.
വിസ്ഡം സ്റ്റുഡൻസിൻ്റെ കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് പരിപാടിയുടെ സ്റ്റേജിലേക്ക് പൊലീസ് അതിക്രമിച്ചു കയറി അലങ്കോലമാക്കിയെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പരിപാടിയിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചത്.
അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.
സമ്മേളനവേദിയിൽ നിന്ന് മടങ്ങും വഴി പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശനടന്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, വി.എസ് ജോയ് തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.