Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കണ്ണൂർ: കണ്ണൂർ കായലോട് യുവതിയുടെ ആത്മഹത്യയിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കരിയ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്‌തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായവർ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്‌തതെന്നാണ് പരാതി. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്നും ആരോപണമുണ്ട്.