ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് ഭയക്കാനേറെയുണ്ട്

'ശക്തമായ വെറുപ്പും വർഗീയ ധ്രുവീകരണവും മുസ്‌ലിം സമൂഹത്തിന്റെ അരികുവത്കരണവുമാണ് സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം'

Update: 2022-09-17 10:31 GMT
Click the Play button to listen to article

വാരണാസിയിൽ എന്റെ കൂടെ വന്ന ആ ചെറുപ്പക്കാരൻ ഒരുപാട് സന്തോഷത്തിലാണ്. 'ഞങ്ങളുടെ യോഗി ആയിരിക്കും 2024 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുക' - അവൻ എന്നോട് പറഞ്ഞു. രാമഭഗവാനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നോക്കൂ. തീവ്ര സ്വഭാവമുള്ള സന്യാസിയായാണ് കാവി വസ്ത്രധാരിയായ യോഗി ആദിത്യനാഥിനെ വിമർശകർ വിശേഷിപ്പിക്കുന്നത്. താൻ പങ്കെടുത്ത റാലികളിലെല്ലാം കടുത്ത മുസ്‌ലിം വിരുദ്ധതയാണ് യോഗി പ്രസംഗിച്ചത്. വൻ സ്വീകാര്യതയാണ് ജനക്കൂട്ടം അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് നൽകിയത്. രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ വിഷം തുപ്പികൊണ്ടിരുന്ന ബി.ജെ.പി യിലെ മുതിർന്ന നേതാക്കൾ യോഗിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാൻ പോലും കഴിയില്ല.


മാധ്യമങ്ങളുടെ കാര്യവും വിഭിന്നമല്ല. തെരഞ്ഞെടുപ്പിനോട് അടുത്ത് ആജ് തക് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ യോഗി മുസ്‌ലിംകളെ വിശേഷിപ്പിച്ചത് കട്ട്മുല്ലകൾ എന്നാണ്. ചേലാകർമം ചെയുന്ന മുസ്‌ലിം പുരുഷന്മാരെ അവഹേളിക്കുന്നതായിരുന്നു ആ പരാമർശം. അഭിമുഖം നടത്തിയ മാധ്യമ പ്രവർത്തകക്ക് ഈ പരാമർശത്തിൽ ആക്ഷേപമൊന്നും തോന്നിയില്ലെന്ന് മാത്രമല്ല യോഗി അതിനൊരിക്കലും ഖേദിച്ചതുമില്ല.




2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവർത്തനമെന്നോണം ഇത്തവണ ഉത്തർ പ്രദേശിൽ ബി.ജെ.പി തൂത്തുവാരുമെന്ന് കഴിഞ്ഞ അഞ്ച് മാസത്തോളം എന്റെ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരോട് ഞാൻ പറഞ്ഞിരുന്നു . മോദിയോ യോഗിയോ തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് പോലും നടപ്പാക്കിയില്ലെങ്കിലും കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്ക് ദുരിതം മാത്രം നൽകിയിട്ടും തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ തന്നെ ആകുമെന്ന് തന്നെയായിരുന്നു ഞാൻ പറഞ്ഞത്.


എന്നാൽ പ്രമുഖരായ എന്റെ പല മാധ്യമ സുഹൃത്തുക്കളും ഞാൻ ഒരു മിഥ്യാലോകത്ത് ജീവിക്കുകയാണെന്നാണ് പരിഹസിച്ചത്. മോദി തരംഗമെന്നത് മാധ്യമനിർമിതി മാത്രമാണെന്നായിരുന്നു അവരുടെ അഭിപ്രായം. അവരോടെല്ലാം ഞാൻ എന്റെ എന്റെ വാദം അവർത്തിച്ചുകൊണ്ടേയിരുന്നു:ശക്തമായ വെറുപ്പും വർഗീയ ധ്രുവീകരണവും മുസ്‌ലിം സമൂഹത്തിന്റെ അരികുവത്കരണവുമാണ് സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം. ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഈ ഒരു വെറുപ്പിനെ ആഘോഷിക്കുന്നവരാണ്.


ഭരിക്കുന്ന പാർട്ടിയുടെ ധാർഷ്ട്യവും വിഭിന്നമല്ല. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരൊറ്റ മുസ്‌ലിം സ്ഥാനാർത്ഥിക്കും സീറ്റ് നൽകാത്തത് വഴി ഹൈന്ദവ ശാക്തീകരണമെന്ന പുതിയ ആഖ്യാനത്തിൽ ഹിന്ദു വോട്ടർമാരെ കേന്ദ്രീകരിക്കാൻ അവർക്ക് കഴിഞ്ഞു.


അപരൻ


മുഖ്യമന്ത്രിയെന്ന് നിലയിലുള്ള യോഗി ആദിത്യനാഥിന്റെ കാലഘട്ടം മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള നിരാശയുടെയും സാമൂഹിക ആഘാതത്തിന്റെയും ആയിരുന്നു. കോവിഡ് മഹാമാരിക്കാലത്തെ മരണങ്ങളും ജനങ്ങളുടെ ദൈന്യതയും ദേശീയ - അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോകം കാണുകയുണ്ടായി. 2020 ലും 2021 ലുമായി കോവിഡ് രണ്ടാം തരംഗത്തിൽ ഉത്തർ പ്രദേശിലെ നഗരങ്ങളായ കാൺപൂർ, ആസംഗഡ്ഡ് എന്നിവിടങ്ങളിലെ ജനങ്ങൾ ആശുപത്രി കെടക്കകൾക്കുമായും ഓക്സിജനുമായും എന്നോട് കേഴുകയായിരുന്നു. ശ്മാശാനങ്ങൾ നിറഞ്ഞുകവിയുകയും ഗംഗ നദിയിലൂടെ മൃത ശരീരങ്ങൾ ഒഴുകിനടക്കുന്നത് പതിവ് കാഴ്ചയായി മാറി.




രണ്ടാം തരംഗത്തിന് മുൻപ് തന്നെ 2021 ലെ പൊള്ളുന്ന ചൂടിൽ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉത്തർപ്രദേശിലേക്ക് നടന്നു. വേണ്ടത്ര ആസൂത്രണങ്ങളില്ലാതെ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായി ഉണ്ടായ ഇത്തരം കാഴ്ചകൾ വിഭജന കാലത്തെ പലായനങ്ങളെ ഓർമ്മിപ്പിച്ചു. തിരിച്ചെത്തിയ തൊഴിലാളികൾക്ക് സംസ്ഥാനത്തുടനീളം കടുത്ത അവഹേളനമാണ് നേരിടേണ്ടി വന്നത്.


എന്നാൽ, ദുരിതങ്ങളെല്ലാം 'സംസ്ഥാനത്തിന്റെ എല്ലാ വിഭവങ്ങളും കൈയടക്കാൻ കാത്തിരിക്കുന്ന പാവങ്ങളായ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ ആധിപത്യത്തിന് ശ്രമിക്കുന്ന മുസ്‌ലിമെന്ന' അപരനെ കുറിച്ചുള്ള ഭീതിയിൽ ഇല്ലാതായി.



(തുടരും)


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - റാണാ അയ്യൂബ്

contributor

ഇന്ത്യന്‍ പത്രപ്രവര്‍ത്തകയും Gujarat Files: Anatomy of a Cover Up എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് റാണാ അയ്യൂബ്

Similar News