രാംജാസ് കോളജിലെ ആക്രമണം: അറസ്റ്റുചെയ്ത രണ്ട് എബിവിപി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു

Update: 2017-10-07 02:33 GMT
Editor : Sithara
രാംജാസ് കോളജിലെ ആക്രമണം: അറസ്റ്റുചെയ്ത രണ്ട് എബിവിപി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു

എബിവിപി ആക്രമണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ച ഗുര്‍മെഹര്‍ ഖൌറിനെ ബലാത്സംഗം ചെയ്യുമെന്ന് സന്ദേശം അയച്ചവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി രാംജാസ് കോളജില്‍ സെമിനാറിനിടെയുണ്ടായ എബിവിപി ആക്രമണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു. എബിവിപി ആക്രമണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ച ഗുര്‍മെഹര്‍ ഖൌറിനെതിരെ ഭീഷണി ശക്തമായ സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഗുര്‍മെഹര്‍ ഖൌറിന് പിന്തുണച്ചുമുള്ള വിദ്യാര്‍ത്ഥി - അധ്യാപക സംയുക്ത പ്രതിഷേധ പരിപാടി തുടരുകയാണ്.

Advertising
Advertising

രാംജാസ് കോളജില്‍ സെമിനാറിനിടെയുണ്ടായ എബിവിപി ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തകരുമായ പ്രശാന്ത് മിശ്ര, വിനായക് ശര്‍മ്മ എന്നിവരെ ഇന്നലെ രാത്രിയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എബിവിപി സംഘടനയില്‍ നിന്നും പുറത്താക്കി. എബിവിപിക്ക് എതിരെ ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ച ഗുര്‍മെഹര്‍ ഖൌറിനെതിരെ ബലാത്സംഗ സന്ദേശം അയച്ചവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി ശക്തമായ സാഹചര്യത്തില്‍ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഗുര്‍മെഹര്‍ ഖൌറിന്റെ സുരക്ഷക്കായി നിയമിച്ചു.

23ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളോടും മാധ്യമ പ്രവര്‍ത്തകരോടുമുള്ള പൊലീസിന്റെ മോശം പെരുമാറ്റത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തു. കാമ്പസുകളിലെ സ്വാതന്ത്രവും സുരക്ഷയും ഇറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെും പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും എബിവിപി ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

Full View

എബിവിപിയുടെ സര്‍വകലാശാല കാമ്പസുകളിലെ ഗുണ്ടായിസം, ആക്രമണം, ബലാത്സംഗം അടക്കമുള്ള ഭീഷണി സന്ദേശങ്ങള്‍ എന്നിവ അവസാനിപ്പിക്കുക, സ്വതന്ത്രമായി പഠിക്കാനും ചര്‍ച്ച ചെയ്യാനും സംസാരിക്കാനുമുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും മുന്നോട്ട് വക്കുന്നത്. എബിവിപി ആക്രമണത്തിനെതിരെയും എബിവിപിക്കെതിരായി ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്നും ഭീഷണികളെ തുടര്‍ന്ന് പിന്‍മാറിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും കാര്‍ഗില്‍ യുദ്ധ രക്തസാക്ഷിയായ ജവാന്‍ മന്‍ദീപ് സിങിന്റെ മകളുമായ ഗുര്‍മെഹര്‍ ഖൌറിന് പിന്തുണച്ചും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉറപ്പ് നല്‍കി.

23ന് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളോടും മാധ്യമ പ്രവര്‍ത്തകരോടുമുള്ള മോശം പെരുമാറ്റത്തില്‍ നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കാണിച്ച് ദേശീയ മനുഷ്യാവകശ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ചു. ഗുര്‍മെഹര്‍ ഖൌറിനെതിരെ ബലാത്സംഗ സന്ദേശം അയച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News