കത്തിക്കുത്തേറ്റ് റോഡരികില്‍ കിടന്ന യുവാവ് വെള്ളത്തിനായി യാചിച്ചു, കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി

Update: 2018-05-18 13:16 GMT
Editor : Jaisy
കത്തിക്കുത്തേറ്റ് റോഡരികില്‍ കിടന്ന യുവാവ് വെള്ളത്തിനായി യാചിച്ചു, കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി

വെല്‍ഡറായ അക്ബര്‍ അലി(25)യെയാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്

ഔചിത്യത്തോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നു തെളിയിക്കുകയാണ് ഈ സംഭവം. മരണം കാത്തുകിടക്കുന്നവനെ സഹായിക്കാതെ ആ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരെ എന്താണ് വിളിക്കേണ്ടത്, കണ്ണില്ലാത്ത ക്രൂരതയെന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. ന്യൂഡല്‍ഹിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

വിഷ്ണുഗാര്‍ഡനിലുള്ള റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വെല്‍ഡറായ അക്ബര്‍ അലി(25)യെയാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. രണ്ട് കത്തികള്‍ അക്ബറിന്റെ ശരീരത്തില്‍ തറഞ്ഞിരുന്നു. ഒരെണ്ണം അയാള്‍ തന്നെ വലിച്ചൂരി. രണ്ടാമത്തേത് ഊരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തിരക്കുള്ള റോഡില്‍ ചോരയില്‍ കുളിച്ചായിരുന്നു അക്ബര്‍ കിടന്നിരുന്നത്. ഈ സമയം നിരവധി പേര്‍ അവിടെ കൂടിയെങ്കിലും ആരും അക്ബറിനെ സഹായിച്ചില്ല. വെള്ളത്തിനായി പലരോടും യാചിച്ചെങ്കിലും പലരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ അക്ബറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

Advertising
Advertising

സമീപത്തുള്ള പിസിആര്‍ വാഹനത്തില്‍ നിന്നും ലഭിച്ച സന്ദേശപ്രകാരം പൊലീസെത്തിയാണ് അക്ബറിനെ ഡിഡിയു ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ബുധനാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അവസാന ശ്വാസം വരെ അവന്‍ പോരാടി, സഹായത്തിനായി അവന്‍ പലരോടും യാചിച്ചു, എന്നാല്‍ എല്ലാവരും അവന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തതെ്ന്ന് അക്ബറിന്റെ സഹോദരന്‍ നജാരെ ഇമാം പറഞ്ഞു.

അക്ബര്‍ ഒരു ക്രിമിനല്‍ ആണെന്നാണ് പൊലീസ് ഭാഷ്യം. ആയുധങ്ങളും അയാളുടെ പക്കലുണ്ടായിരുന്നു. സംഭവത്തില്‍ വെല്‍ഡറായ മൊബദ് ഷുബാന്‍, പെയിന്ററായ മോഹദ് അഫ്സല്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ പണം അലി പിടിച്ചുപറിച്ചതായാണ് ഇവര്‍ പറയുന്നത്. പണം തിരികെ ചോദിച്ചെങ്കിലും തിരികെ നല്‍കാന്‍ അലി തയ്യാറായില്ല. ആദ്യം അലിയാണ് തങ്ങളെ ആക്രമിച്ചതെന്നും അപ്പോഴാണ് തങ്ങള്‍ തിരികെ ആക്രമിച്ചതെന്നും പ്രതികള്‍ പറഞ്ഞു. എന്നാല്‍ അലിയെ നാല് പേര്‍ ചേര്‍ന്ന് മുളകുപൊടി എറിഞ്ഞതിന് ശേഷം ആക്രമിക്കുകയായിരുന്നുവെന്നും അലിക്കെതിരെ ക്രിമിനല്‍ കേസൊന്നുമില്ലെന്നും സഹോദരന്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News