ജമ്മു കശ്‍മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു

സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി. 

Update: 2018-11-21 16:09 GMT

ജമ്മു കശ്‍മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. ശത്രുക്കളായിരുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒപ്പം കോണ്‍ഗ്രസും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി.

നേരത്തെ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ‌കോണ്‍ഗ്രസും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവില്‍ പി.ഡി.പി നേതാവ് അല്‍താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പി.ഡി.പി എം.എല്‍.എമാരെ പിടിക്കാനുള്ള ബി.ജെ.പിയുടെയും 25 എം.എല്‍.എമാരുള്ള ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 2 എം.എല്‍.എമാരുള്ള സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞത്. ബി.ജെ.പിക്കും സജ്ജാദ് ലോണിന്‍റെ പീപ്പിള്‍സ് പാര്‍ട്ടിക്കുമെതിരായി ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

Advertising
Advertising

എന്നാല്‍ ഇതിന് പിന്നാലെ നിലവിലെ സഖ്യ ശ്രമങ്ങള്‍ വിജയം കാണില്ലെന്ന് ബി.ജെ.പി പ്രതികരിച്ചിരുന്നു. 80 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസ് 12 ഉം എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. പി.ഡി.പി സഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെ കഴിഞ്ഞ ജൂണില്‍ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജിവക്കുകയായിരുന്നു. ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി ശ്രമം നടത്തിയിരുന്നു.

Tags:    

Similar News