ഭരണഘടനാ ദിനത്തില്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ കൂട്ടായ്മ

ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ - രാഷ്ട്രീയ നീതി ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Update: 2018-11-26 11:20 GMT

ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കവെ പ്രതിപക്ഷ ഐക്യനിര രാജ്യതലസ്ഥാനത്ത് ഒരേ വേദിയില്‍. ഭരണഘടനാ ദിനത്തില്‍ എ.ഐ.സി.സി പിന്നാക്ക വിഭാഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍‍ ഒരുമിച്ചെത്തിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ - രാഷ്ട്രീയ നീതി ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മോദി സര്‍ക്കാര്‍ ഭരണത്തിന് കീഴില്‍ രാജ്യവും ഭരണഘടനയും ഭീഷണിയിലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഭരണഘടന സംരക്ഷണത്തിനായി പ്രതിപക്ഷ കൂട്ടായ്മ ഒരേ വേദിയിലെത്തിയത്. സി.പി.ഐ നേതാവ് ഡി. രാജ, എല്‍.ജെ.ഡി നേതാവ് ശരത് യാദവ്, എന്‍.സി.പി പ്രതിനിധികള്‍ അടക്കമുള്ളവര്‍ ഡല്‍ഹി നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

Advertising
Advertising

രാജ്യത്ത് ജനാധിപത്യവും സാമ്പത്തിക സമത്വവും ഉറപ്പാക്കുക എന്ന അംബേദ്കറുടെ സ്വപ്നങ്ങളെ തകര്‍ക്കുന്ന നടപടികളാണ് നിലവില്‍ തുടരുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ ഭരണഘടന സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ശരത് യാദവ് പറഞ്ഞു.

90 ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ദലിത് വോട്ടുകളുടെ ഏകീകരണം കൂടി ഭരണഘടന സംരക്ഷ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ത്രിപുരയിലായതിനാല്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജമ്മു കശ്മീരിലായതിനാല്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പരിപാടിക്കെത്തിയില്ല.

Tags:    

Similar News