‘ബി.ജെ.പി എവിടെ ഇരിക്കണമെന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ തീരുമാനമാകും’: രാഹുല്‍ ഗാന്ധി

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ഗതികേടിലാണ് നാമുള്ളതെന്നും ഗാന്ധി പറഞ്ഞു

Update: 2018-12-10 14:35 GMT

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അവരുടെ യഥാര്‍ഥ സ്ഥാനം എവിടെയാണെന്ന് കാണിച്ച് കൊടുക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധി. ഭരണഘടനയേയും, ഭരണഘടനാ സ്ഥാപനങ്ങളേയും നശിപ്പിച്ച് കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസ്യതയെ ആണ് നിന്ദിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വളരെ സംഘര്‍ഷം നിറഞ്ഞ സാഹചര്യമാണ് ഇവര്‍ രാജ്യത്ത് ഉണ്ടാക്കി തീര്‍ത്തിട്ടുള്ളത്. രാജ്യത്തെ ജുഡീഷ്യറി, ആര്‍മി, മാധ്യമങ്ങള്‍ എന്നിവയൊക്കെയും ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഈ കാര്യങ്ങളൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നത് അതാത് സ്ഥാപനങ്ങളിലുള്ളവര്‍ തന്നെയാണ്. തൊഴിലില്ലായ്മയും, കര്‍ഷക പ്രതിസന്ധിയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരാതിരിക്കാന്‍ വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണിവര്‍. 2019 ഇവര്‍ക്ക് തക്കതായ മറുപടിയായിരിക്കും. മോദിയും സംഘവും ഡല്‍ഹിയില്‍ നിന്നും തുടച്ചു നീക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertising
Advertising

മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സംസ്ഥാനത്തും മീഡിയ കയ്യേറപ്പെട്ടിരിക്കുന്നു. അധികാരികള്‍ എന്ത് കേള്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നുവോ, അത് ജനങ്ങളിലേക്ക് എത്തിക്കുന്ന പണിയാണ് മാധ്യമങ്ങള്‍ക്ക് ഇന്നുള്ളത്. പ്രവര്‍ത്തന സ്വാതന്ത്രമില്ലെന്ന് സമീപകാലത്ത് ഉറക്കെ വിളിച്ചു പറഞ്ഞത് സുപ്രീകോടതി ജഡ്ജിമാരാണ്. സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രധാനമന്ത്രി മോദി സൈന്യത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്നാണ്. രാജ്യത്തെ ഈ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ഗതിക്കേടിലാണ് നാമുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    

Similar News