അരുണാചല്‍ പ്രദേശില്‍ പ്രതിഷേധം ആളിക്കത്തുന്നു
മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതാണ് വെടിവെപ്പിലേക്ക് കാര്യങ്ങള്‍ നയിച്ചത്.
സ്ഥിരം താമസാനുമതി വിവാദത്തില്‍ അരുണാചലിലെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. സംസ്ഥാനത്ത് കലാപം തുടരുന്ന സാഹചര്യത്തില്‍ ആറ് സമുദായങ്ങള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനുള്ള തീരുമാനം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതാണ് വെടിവെപ്പിലേക്ക് കാര്യങ്ങള്‍ നയിച്ചത്. എന്നാല്‍ ഇത് സമരത്തെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്ക് തിരിച്ചടി നല്‍കുന്നതായി. കലാപത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം ഇറ്റാനഗറിലും നഹര്‍ലഗണിലും ഫ്ലാഗ് മാര്‍ച്ച് നടത്തി. സ്ഥിരം താമസാനുമതി നടപടികള്‍ നിര്‍ത്തിവെച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞതിന് പിന്നാലെ ഇന്ന് പേമ ഖണ്ഡുവും പ്രസ്താവന ആവര്‍ത്തിച്ചു.
എന്നാല്‍ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ കനത്തതോടെ കടകളും പെട്രോള്‍ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഒപ്പം എ.ടി.എമ്മുകളും പൂട്ടിയിട്ടതോടെ സാധാരണക്കാര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗക്കാരയ ഡിയോറിസ്, സോനോവാള്‍ കച്ചാറിസ്, മൊറാന്‍സ്, ആദിവാസികള്‍, മിഷിങ്സ് അടക്കമുള്ള സമുദായക്കാര്‍ക്ക് സ്ഥിരം താമസാനുമതി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനെ തുടര്‍ന്നാണ് വലിയ പ്രതിഷേധം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ടത്.