‘ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശമില്ല’; ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് ദിഗംബര്‍

ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയ കളിയുടെ ഭാഗമാണ് കുപ്രചരണങ്ങളെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കറും പറഞ്ഞു

Update: 2019-03-17 15:12 GMT
Advertising

താൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത തള്ളി ഗോവ കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത്. ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ച വാർത്തകൾ പുറത്ത് വന്നതിനെ തുടർന്ന് തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗംബർ നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്.

ബി.ജെ.പിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് ദിഗംബർ പറഞ്ഞത്. നിലവിൽ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ദിഗംബർ, തന്റെ ഡൽഹി യാത്രയുടെ പേരിൽ ചില കേന്ദ്രങ്ങള്‍ കുപ്രചരണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു.

തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഡൽഹിയിൽ പോയതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. വ്യാജ വാർത്തകൾ പ്രചിരിപ്പിക്കുന്നതിനെതിരെ ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കറും രംഗത്ത് വന്നു. ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയ കളിയുടെ ഭാഗമാണ് കുപ്രചരണങ്ങളെന്നും ഗിരീഷ് പറഞ്ഞു. നേരത്തെ ബി.ജെ.പി അംഗമായിരുന്ന ദിഗംബർ 2005ലാണ് കോൺഗ്രസിലേക്ക് ചേക്കേറുന്നത്.

Tags:    

Similar News