ആരോഗ്യ ഐഡി: വ്യക്തിയുടെ ജാതി, മതം, രാഷ്ട്രീയ ചായ്‍വ് എന്നിവ രേഖപ്പെടുത്തണമെന്ന നിര്‍ദേശം വിവാദമാകുന്നു

രാജ്യത്തെ പൌരന്മാരുടെ ആരോഗ്യ ഐഡി തയ്യാറാക്കുന്നതിനുള്ള കരടില്‍ വിവാദ നിര്‍ദേശങ്ങള്‍. വ്യക്തിയുടെ മതം, ജാതി, രാഷ്ട്രീയ ചായ്‍വ്, ലൈംഗിക താത്പര്യം രേഖപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു

Update: 2020-08-28 07:42 GMT

രാജ്യത്തെ പൌരന്മാരുടെ ആരോഗ്യ ഐഡി തയ്യാറാക്കുന്നതിനുള്ള കരടില്‍ വിവാദ നിര്‍ദേശങ്ങള്‍. വ്യക്തിയുടെ മതം, ജാതി, രാഷ്ട്രീയ ചായ്‍വ് എന്നിവ അറിയിക്കണമെന്ന് കരടില്‍‌ പറയുന്നു. ആളുകളുടെ ലൈംഗിക താത്പര്യം രേഖപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. കരടില്‍ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒരാഴ്ച സമയമാണ് നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ മൂന്നിനുള്ളില്‍ പൊതുജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. ഇത് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണമാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ വെബ്ബ്സൈറ്റിലാണ് ആരോഗ്യ ഐഡിയുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Advertising
Advertising

ഡാറ്റാ സ്റ്റോറേജും സെന്‍സിറ്റീവ് പേഴ്‍സണല്‍ വിവരങ്ങളും തേടും എന്നാണ് ഈ ഡ്രാഫ്റ്റില്‍ പറയുന്നത്. എന്നാല്‍ ഈ സെന്‍സിറ്റീവ് പേഴ്‍സണല്‍ ഇന്‍ഫര്‍മേഷനില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുന്നത് എന്നത് സംബന്ധിച്ച് വ്യക്തത ഈ ഡ്രാഫ്റ്റിലില്ല. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ ഇതു സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതുപ്രകാരം ഒരു വ്യക്തിയുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കും എന്നാണ്. ജാതി, മതം എന്നിവ രേഖപ്പെടുത്തണം. ബാങ്ക് അക്കൌണ്ട് ഡീറ്റൈയില്‍സ് നല്‍കണം. ശാരീരിക, മാനസിക ആരോഗ്യവിവരങ്ങള്‍ അടക്കമുള്ള ഉള്‍പ്പെടുത്തണം. ലൈംഗിക താത്പര്യം, രാഷ്ട്രീയ ആഭിമുഖ്യം തുടങ്ങിയവയെല്ലാം നല്‍കേണ്ടിവരും. ഒരു വ്യക്തിയുടെ സ്വകാര്യതയുടെ ഏതറ്റം വരെ പോകാമോ, അത്രത്തോളം വിവരങ്ങള്‍ ശേഖരിക്കപ്പെടുന്ന രീതിയിലാണ് ഐഡി തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യത മൌലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനം കൂടി ഇതില്‍ നടക്കുന്നുണ്ടെന്ന വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു. ഒരു വ്യക്തി ചികിത്സതേടി ആശുപത്രിയിലെത്തുമ്പോള്‍ സാമ്പത്തികസഹായം ആവശ്യമുള്ള പദ്ധതികളില്‍ അവരെ ഉള്‍പ്പെടുത്തണമെങ്കില്‍ അവരുടെ സാമ്പത്തിക സ്ഥിതി അറിയേണ്ടതുണ്ടെന്ന ചില വിശദീകരണം മാത്രമാണ് ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ളത്. ആരോഗ്യ ഐഡി തയ്യാറാക്കുമ്പോള്‍ ഒരു വ്യക്തിയുടെ ജാതി, മതം, രാഷ്ട്രീയ ചായ്‍വ് എന്തിന് രേഖപ്പെടുത്തണം എന്ന ചോദ്യമാണ് ഉയരുന്നത്.

രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യവിവരങ്ങള്‍ അടങ്ങുന്ന ഐ.ഡി. തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ കരട് ആണ് ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

Tags:    

Similar News