രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണ്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു
ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്
രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെപ്പിന്‍റെ ഡ്രൈ റണ്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ആഭ്യന്തര മന്ത്രാലയം ജനുവരി 31 നീട്ടി. ഇതിനിടെ കേന്ദ്രമന്ത്രി അശ്വനി കുമാർ ചൌബെക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ 2 വീതം ജില്ലകളിലാണ് വാക്സിന്‍ ഡ്രൈ റണ്‍ പുരോഗമിക്കുന്നത്. കുത്തിവെപ്പെടുക്കല്‍, പ്രത്യാഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം, ശീതികരണ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് നിരീക്ഷിക്കുന്നത്. ഇന്ന് 5 മണിയോടെ അവസാനിക്കുന്ന ഡ്രൈ റണിന് ശേഷം റിപ്പോർട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ക്ക് കൈമാറും.
കോവിഷീല്‍ഡിന് അടിയന്തര ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓർഗനൈസേഷന്‍ ഉടന്‍ അനുമതി നല്‍കിയേക്കും. വാക്സിന്‍ വിതരണത്തിന് ആവശ്യമായ നിർദേശങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
മറ്റ് രാജ്യങ്ങളില്‍ രോഗബാധ തുടരുന്നതിനാലും യുകെയിൽ അതിവേഗ കോവിഡ് പടരുന്നതിനാലും ആഭ്യന്തരമന്ത്രാലയം ജനുവരി 31 വരെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. കേന്ദ്രവുമായി ആലോചിക്കാതെ ലോക് ഡൗൺ പ്രഖ്യാപിക്കരുതെന്നും നിരീക്ഷണം, നിയന്ത്രണം, ജാഗ്രത എന്നിവ പാലിക്കാനും നിർദേശം നല്‍കി. രാജ്യത്ത് നിലവില്‍ 2.77 ലക്ഷമാണ് ചികിത്സയില്‍ ഉള്ളവർ. 95.83% ആണ് രോഗമുക്തി നിരക്ക്.