കോവിഡിന് ചാണക ചികിത്സ; പൊട്ടിച്ചിരിക്കണോ, അതോ കരയണോയെന്ന് അഖിലേഷ് യാദവ്
ചാണകം ഉപയോഗിച്ചാൽ കോവിഡ് ഭേദമാകുമെന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്ന് വിദഗ്ദര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
കോവിഡിനെ പ്രതിരോധിക്കാനുള്ള ചാണക ചികിത്സയെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. "ഇതു കണ്ടിട്ട് പൊട്ടിച്ചിരിക്കണോ അതോ കരയണോ" എന്നാണ് അഖിലേഷ് ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ചാണക ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ടിനു വേണ്ടി വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്സ് പകര്‍ത്തിയ വീഡിയോയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചു. ആളുകള്‍ ചാണകവും ഗോമൂത്രവും ശരീരത്തിൽ പുരട്ടുന്നതിന്‍റെയും പശുക്കളെ കെട്ടിപ്പിടിക്കുന്നതിന്‍റെയും ശരീരത്തില്‍ ഉണങ്ങിപ്പിടിച്ച ചാണകവും മൂത്രവും പാല്‍ ഉപയോഗിച്ച് കഴുകിക്കളയുന്നതിന്‍റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
अब इस पर हँसे या रोएं... pic.twitter.com/NJIbiXmSoX
— Akhilesh Yadav (@yadavakhilesh) May 12, 2021
ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമെന്ന തെറ്റിദ്ധാരണയിലാണ് ജനങ്ങള്‍ ഇപ്രകാരം ചെയ്യുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചാണകം ഉപയോഗിച്ചാൽ കോവിഡ് ഭേദമാകുമെന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്നും എന്നാൽ അശാസ്ത്രീയമായ ഇത്തരം ചികിത്സകളിലൂടെ മറ്റു ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ദാഭിപ്രായം.