ഉത്തർ പ്രദേശിൽ മുസ്‌ലിം വൃദ്ധന് മർദനം; താടി മുറിച്ചു

നമസ്‌കാരത്തിനായി പള്ളിയിൽ പോകുന്ന വഴിയിലാണ് അബ്ദുൽ സമദിന് മർദനമേറ്റത്

Update: 2021-06-14 08:50 GMT
Advertising

ഉത്തർ പ്രദേശിലെ ഗാസിയാബാദിനടുത്ത ലോനിയിൽ മുസ്‌ലിം വയോധികന് ആൾക്കൂട്ട മർദനം. നമസ്‌കാരത്തിനായി പള്ളിയിൽ പോകുന്ന വഴിയിലാണ് അബ്ദുൽ സമദിന് മർദനമേറ്റത്. ജൂൺ അഞ്ചിനാണ് സംഭവം.

സമദിനെ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കുകയും സമീപത്തെ കാടുകയറിയ സ്ഥലത്തുള്ള കുടിലിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. മർദനത്തിനിടെ അക്രമികൾ ജയ് ശ്രീറാം, വന്ദേ മാതരം മുദ്രാവാക്യങ്ങൾ വിളിക്കുകയും സമദിനെ മുദ്രാവാക്യം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. സമദ് പാകിസ്താനി ചാരനാണെന്നും അക്രമികൾ ആരോപിച്ചു. അക്രമികളിലൊരാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി സമദിന്റെ താടി മുറിച്ചു കളയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

" ഞാൻ പോകുന്ന വഴിയിൽ എനിക്ക് ലിഫ്റ്റ് ലഭിച്ചു. രണ്ടു പേര് കൂടി ഓട്ടോയിൽ കയറുകയും എന്നോട് ഇരിക്കാൻ പറയുകയും ചെയ്തു. അവർ എന്നെ അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി വാതിൽ പൂട്ടി മർദിച്ചു. അവർ എന്നെ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിച്ചു. അവർ എന്റെ മൊബൈൽ ഫോൺ കൊണ്ട് പോവുകയും കത്തി കൊണ്ട് താടി മുറിച്ചു മാറ്റുകയും ചെയ്തു." - കരഞ്ഞുകൊണ്ട് സമദ് പറഞ്ഞു.

"അവർ എന്നെ മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കാണിച്ചു"തങ്ങൾ മുൻപ് മുസ്‌ലിംകളെ കൊന്നിട്ടുണ്ടെന്നും അക്രമികൾ പറഞ്ഞതായി സമദ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന പ്രവേശ് ഗുജ്ജറിനെയാണ് അറസ്റ്റ് ചെയ്തത്.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News