സിംഹം കോവിഡ് ബാധിച്ച് മരിച്ചു, പിന്നാലെ മുതുമലയിലെ 28 ആനകളെയും പരിശോധനക്ക് വിധേയരാക്കി

വണ്ടലൂർ മൃഗശാലയിലെ 11 സിംഹങ്ങളിൽ ഒൻപത് എണ്ണത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു

Update: 2021-06-08 11:37 GMT
Advertising

തമിഴ്നാട്ടിലെ മൃഗശാലയിൽ സിംഹം കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഊട്ടി മുതുമല ടൈഗര്‍ റിസര്‍വിലെ 28 ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ പെൺസിംഹമാണ് കോവിഡ് ബാധിച്ച് മരിച്ചത്. മൃഗശാലയിലെ 11 സിംഹങ്ങളിൽ ഒൻപത് എണ്ണത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതുമലയിലെ ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

എല്ലാ ആനകളുടേയും സാമ്പിളുകൾ ശേഖരിച്ച് ഉത്തർപ്രദേശിലെ ഇസത്ത് നഗറിലെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്ന് തമിഴ്നാട് വനം മന്ത്രി കെ.രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. രാവിലെ മുതൽ ഉച്ചവരെ ആനകളുടെ സ്രവമെടുക്കൽ നീണ്ടുനിന്നു. ആനകളെ കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് ശേഖരിച്ചത്.

52 ആന പാപ്പാന്മാർക്കും 27 സഹായികൾക്കും കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. താപനില പരിശോധിച്ചതിനുശേഷം മാത്രമേ ആനകൾക്ക് തീറ്റ നൽകാൻ പാപ്പാന്മാരെ അനുവദിക്കാവൂ എന്നാണ് നിർദേശം.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News